ബോളിവുഡിലെ അതുല്യനായ ഒരു താരമായിരുന്നു നടൻ ഇർഫാൻ ഖാൻ. 30 വർഷത്തിലേറെ നീണ്ട കരിയറിൽ നിരവധി വേഷപ്പകർച്ചകളായിരുന്നു താരം കാഴ്ച്ച വച്ചത്. എന്നാൽ ഈ പ്രിയ കലാകാരൻ വിടവാങ്ങിയിട്ട് അഞ്ചുമാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കാൻസർ ബാധയെ തുടർന്ന് ഇർഫാൻ കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു മരണപ്പെട്ടത്. ഇതുവരെ വിയോഗവുമായി മരണവുമായി പൊരുത്തപ്പെടാൻ ഭാര്യ സുതാപ സിക്ദാറിനും മക്കളായ ബബിൽ ഖാനും അയൻ ഖാനും സാധിച്ചിട്ടില്ല. ഇടയ്ക്കിടെ സുതാപ സമൂഹമാധ്യമങ്ങളിലൂടെ ഇർഫാനോട് ഒപ്പമുണ്ടായിരുന്ന കാലത്തിന്റെ ഓർമകൾ പങ്കുവച്ച് എത്താറുണ്ട്.
അതേസമയം സുതാപ പങ്കുവച്ച ഒരു ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമാണ് ബോളിവുഡ് താരം ഇർഫാന്റെ ആരാധകരെ ഈറനണിയിക്കുന്നത്. സുതാപ ഇർഫാന്റെ ഓർമകൾ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹയായ ലൂയിസ് ഗ്ലകിന്റെ മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു കവിത പങ്കുവച്ചുകൊണ്ടാണ് പങ്കുവച്ചത്. അതോടൊപ്പം പനിനീർപൂക്കളാൽ അലങ്കരിച്ച ഇർഫാന്റെ കബറിന്റെ ചിത്രവും സുതാപ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ,
എല്ലാ ദിവസവും ആളുകൾ മരിക്കുന്നു,
അതൊരു തുടക്കം മാത്രമാണ്.
എല്ലാ ദിവസവും,
സംസ്കാരചടങ്ങുകൾ നടക്കുന്ന വീടുകളിൽ പുതിയ വിധവകൾ ജനിക്കുന്നു,
പുതിയ അനാഥർ.
അവർ കൈക്കൂപ്പി ഇരിക്കുന്നു,
ഒരു പുതിയ ജീവിതത്തെ കുറിച്ച് തീരുമാനിക്കാൻ ശ്രമിക്കുന്നു.
പിന്നെ അവർ സെമിത്തേരിയിലാണ്,
അവരിൽ ചിലർ ആദ്യമായാവാം.
അവർ കരയാൻ ഭയപ്പെടുന്നു, ചിലപ്പോൾ കരയുന്നേയില്ല..
ചിലർ അടുത്തതായി എന്തുചെയ്യണമെന്ന് അവരോട് പറയുന്നു,
ചിലപ്പോൾ ഏതാനും വാക്കുകൾ പറയാനാവാം,
അതിനു ശേഷം എല്ലാവരും കുഴിമാടത്തിനു മുകളിൽ മണ്ണിടുന്നു.
അതിനുശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുന്നു,
വീട് സന്ദർശകരാൽ നിറഞ്ഞിരിക്കുന്നു.
വിധവ കട്ടിലിൽ ഇരിക്കുന്നു,
ആളുകൾ അനുഭാവപൂർവ്വം അവളെ സമീപിക്കുന്നു,
കൈകളിൽ പിടിച്ച് ആശ്വസിപ്പിക്കുന്നു,
ചിലപ്പോൾ ആലിംഗനം ചെയ്യുന്നു.
അവരോടെല്ലാം പറയാൻ അവളെന്തെങ്കിലും കണ്ടെത്തുന്നു,
നന്ദി, വന്നതിന് നന്ദി.
എന്നാൽ മനസ്സു കൊണ്ട് അവൾ അവരെല്ലാം പോവണമെന്ന് ആഗ്രഹിക്കുന്നു.
സെമിത്തേരിയിലേക്ക് തിരിച്ചു ചെല്ലാൻ അവൾ ആഗ്രഹിക്കുന്നു,
തിരികെ ആശുപത്രി മുറിയിലേക്ക് ചെല്ലാൻ
അവൾക്കറിയാം അത് സാധ്യമല്ല.
എന്നാൽ അതവളുടെ ഏക പ്രതീക്ഷയാണ്,
പിന്നോട്ട് പോകാനുള്ള ആഗ്രഹം.