സത്യന് അന്തിക്കാട് തന്റെ തുടക്കകാലത്ത് തന്നെ പ്രേക്ഷകർക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ചിരുന്നു. അവയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍, നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'അപ്പുണ്ണി'. എന്നാൽ ഇപ്പോൾ അപ്പുണ്ണി എന്ന തന്റെ ചിത്രം നിര്‍മ്മിച്ച രാമചന്ദ്രന്‍ എന്ന മുരളി മൂവിസിന്റെ ഉടമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിന്റെ കുടുംബ സംവിധായകന്‍ അതോടൊപ്പം 'അവളുടെ രാവുകള്‍' പോലെയുള്ള ഫേമസ് സിനിമകള്‍ എടുത്ത രാമചന്ദ്രന്‍ എന്ന നിര്‍മ്മാതാവിനെ ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ പരിചയപ്പെടുത്തുകയാണ്.
സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകളിലൂടെ
'മുരളി മൂവീസ് രാമചന്ദ്രന് വേണ്ടി ഒരു സിനിമ ചെയ്യണം. സത്യന് ഇഷ്ടമുള്ള കഥ. ഇഷ്ടമുള്ള അഭിനേതാക്കള്‍. ഒന്നിലും രാമചന്ദ്രന്‍ ഇടപെടില്ല.'ആ സ്വാതന്ത്ര്യമായിരുന്നു ഞാനും ആഗ്രഹിച്ചത്. രാമചന്ദ്രേട്ടനെ നേരത്തേ അറിയാം. ഐ.വി. ശശിയുടെ ഉറ്റ സുഹൃത്ത്. മുരളി മൂവീസിന്റെ 'ഉത്സവം' എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശിയെന്ന സംവിധായകന്‍ ഉദയം കൊണ്ടത്. അവര്‍ രണ്ടു പേരുമൊരുമിച്ച 'അവളുടെ രാവുകള്‍' അക്കാലത്തെ തരംഗം തന്നെയായിരുന്നു. കോഴിക്കോട്ടുകാരനാണ്. പുര നിറഞ്ഞു കവിഞ്ഞ ഒരു അവിവാഹിതന്‍. കല്യാണത്തെപ്പറ്റി ചോദിച്ചാല്‍ പറയും: 'അതിനുള്ള പ്രായമാവണ്ടേ' എന്ന്. മദ്രാസില്‍ ഒരു വാടകവീട്ടിലാണ് താമസം.
'അവളുടെ രാവുകള്‍' ഒരു പണംവാരിപ്പടമായിരുന്നെങ്കിലും അതിന്റെ വലിയ ഗുണമൊന്നും രാമചന്ദ്രേട്ടന് കിട്ടിയിട്ടില്ല. അതിനുശേഷമെടുത്ത ചിത്രങ്ങള്‍ സാമ്ബത്തികനേട്ടമുണ്ടാക്കിയിട്ടുമില്ല. ഐ.വി. ശശിക്കാണെങ്കില്‍ നിന്നു തിരിയാന്‍ പോലും നേരമില്ലാത്ത തിരക്ക്.
ഞാനും രാമചന്ദ്രേട്ടനും ജോണ്‍പോളും കൂടിയിരുന്നു സംസാരിച്ചു. അങ്ങനെയാണ് വി.കെ. എന്നിന്റെ 'പ്രേമവും വിവാഹവും' എന്ന ചെറുകഥയിലേക്കെത്തുന്നത്. 'അപ്പുണ്ണി' എന്ന പേരില്‍ അത് സിനിമയാക്കാന്‍ തീരുമാനിച്ചു. വി.കെ.എന്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതി. കോഴിക്കോട്ട് മണ്ണൂര്‍ എന്ന ഗ്രാമമാണ് ലൊക്കേഷന്‍. വൈക്കം മുഹമ്മദ് ബഷീര്‍ വന്ന് സ്വിച്ചോണ്‍ ചെയ്തു. ഞങ്ങള്‍ വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അപ്പുണ്ണി. ഷൂട്ടിങ് സമയത്ത് നല്ല സാമ്ബത്തിക ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും അതൊന്നും രാമചന്ദ്രേട്ടന്‍ എന്നെ അറിയിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ ഒരു സുഹൃത്തായിട്ട് മാത്രമേ സെറ്റിലെത്തിയിരുന്നുള്ളൂ.
കടപ്പാട് (സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്)