ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ രൂക്ഷമാകുന്നു. സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ സഹായി സുഹ്രിദ ദാസ് ഫേസ്ബുക്കില്‍ നടന്റെ മരണം പുറംലോകമറിയുന്നതിന് മുൻപേ തന്നെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ജൂണ്‍ 14ന് ഉച്ചയോടെയാണ് പുറം ലോകമറിയുന്നത്. എന്നാല്‍ സുഹ്രിദ ഫേസ്ബുക്കില്‍ അതേദിവസം രാവിലെ 11.08നാണ് നടന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ആരംഭിച്ചിരിക്കുന്നത് നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയെ അഭിസംബോധന ചെയ്തുകൊണ്ടാണ്.
'പ്രിയപ്പെട്ട റിയാ, ലോകം മുഴുവന്‍ സുശാന്തിനെയോര്‍ത്ത് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്ബോള്‍, ഞാന്‍ നിങ്ങളുടെ കൂടെ ചേര്‍ന്നു നില്‍ക്കുന്നു. സുശാന്തിനെ കൂടെ നിര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാല്‍ ... ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയില്‍ അത് എന്റെ ധാര്‍മ്മിക കടമയാണ്. ക്ലിനിക്കല്‍ വിഷാദം മെഡിക്കല്‍ സയന്‍സിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ലെന്ന് ഒരിക്കല്‍ കൂടി പറയുന്നു.
റിയ പലപ്പോഴും ഓഫീസിലേക്ക് വന്ന് മഹേഷ് ഭട്ടിനോട് കൗണ്‍സിലിംഗ് ആവശ്യപ്പെടുന്നതും, അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സാര്‍ പര്‍വീന്‍ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് മാസ്റ്റര്‍ യുജി തന്ന വാക്കുകള്‍ പറഞ്ഞത്, മാറി നടക്കുക അല്ലെങ്കില്‍ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും.'- സുഹ്രിദ ദാസ് കുറിച്ചു.
സുഹ്രിത ഫേസ്ബുക്കില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ സമൂഹമാധ്യമങ്ങളിൽ ഇതിന്റെ സ്ക്രീന്‍ ഷോട്ട് പ്രചരിക്കുകയാണ്. നിരവധി ചോദ്യങ്ങളാണ് പോസ്റ്റിന് പിന്നാലെ ഉയരുന്നത്.