നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടർ ആരെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ലാലേട്ടന്റെ മനസ്സിൽ എന്നും ഉള്ള ഒരു കംപ്ലീറ്റ് ആക്ടർ ആണ് നടൻ ജഗതി ശ്രീകുമാർ. പ്രേക്ഷകരെ നിരവധി ചിത്രങ്ങളിലൂടെ മോഹൻലാൽ ജഗതി കോമ്പിനേഷൻ ഞെട്ടിച്ചിട്ടുമുണ്ട്.കിലുക്കം , യോദ്ധ , താളവട്ടം, മിന്നാരം, ഒളിമ്പ്യാൻ അന്തോണി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധയാണ് നേടി കൊടുത്ത്. എന്നാൽ ഇപ്പോൾ ആരോഗ്യ ക്ലേശങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ജഗതിയുടെയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള അഭിനയ മുഹൂർത്തം വീണ്ടും കാണാൻ സാധിക്കും എന്ന പ്രത്യാശയിലാണ് ഇപ്പോൾ ആരാധകർ.
മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ജഗതി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയരുകയായിരുന്നു.