Latest News

ദുല്‍ഖറിന്റെ കുറുപ്പിനെതിരെ നിയമനടപടികള്‍; താരത്തിന് വക്കീല്‍ നോട്ടീസയച്ച് കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും

Malayalilife
ദുല്‍ഖറിന്റെ കുറുപ്പിനെതിരെ നിയമനടപടികള്‍; താരത്തിന് വക്കീല്‍ നോട്ടീസയച്ച് കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്. സുകുമാര കുറുപ്പിന്റെ റോളില്‍ ദുല്‍ഖര്‍ എത്തുന്നത് കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ചിത്രത്തിന് നേരേ നിയമനടപടികളുമായി രംഗത്തെത്തിയിരിക്കയാണ് കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന മട്ടിലായിരുന്നു സിനിമയുടെ പ്രമോഷനുകള്‍ ചെയ്തത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലറിലും ഇത് തന്നെയാണ് പ്രമേയമാക്കിയത്. ഈ അവസത്തിലാണ് കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും മകന്‍ ജിതിനും രംഗത്തെത്തിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനാകുന്നതിനാല്‍ തന്നെ സുകുമാരകുറിപ്പിനെ മഹത്വവല്‍ക്കരിക്കുന്ന നിലയ്ക്കാണോ ചിത്രമെന്ന സംശയം നേരത്തെ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതേ സംശയമാണ് ശാന്തമ്മയും മകനും പങ്കുവയ്ക്കുന്നത്.

സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ശാന്തമ്മയും ജിതിനും  ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്.

ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന്‍ ഏക മകനാണ്. ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ 'പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ഇവര്‍ ആരോപിക്കുന്നു. നിര്‍മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീല്‍ നോട്ടിസിലുണ്ട്

തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ചാക്കോയെ സുകുമാരക്കുറിപ്പ് കൊലപ്പെടുത്തി തന്റെ തന്നെ കാറിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ചാക്കോയുടെ മൃതദേഹം കാട്ടി താന്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു അയാളുടെ ഉദ്ദേശം പക്ഷേ സുകുമാരകുറുപ്പിന്റെ കൂട്ടാളികളെ പിടികൂടാന്‍ കഴിഞ്ഞ പോലീസ് മരിച്ചത് ചാക്കോയാണെന്നും കണ്ടെത്തിയിരുന്നു. പക്ഷേ കൊലപാതകത്തിന് പിന്നാലെ തന്നെ ഒളിവില്‍ പോയ സുകുമാരകുറിപ്പിനെ പോലീസിന് പിടിക്കാന്‍ സാധിച്ചില്ല. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷവും സുകുമാരക്കുറുപ്പ് പിടികിട്ടാപുള്ളിയായി തുടരുന്നു.

kurup movie chackos family sends legal notice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES