മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി. നിരവധി സിനിമകളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്തും കുടുംബത്തോടൊപ്പം കഴിഞ്ഞ് പോരുന്ന അദ്ദേഹം ആരാധകരെ കാണാനോ പൊതു ഇടങ്ങളിലെത്താനോ തയ്യാറല്ല. അതേ സമയം ടി.എൻ. പ്രതാപന്റെ പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് സജീവമാവുകയാണ് ഇപ്പോൾ അദ്ദേഹം. മമ്മൂട്ടി പ്രകാശനം ചെയ്തത് ഓർമ്മകളുടെ സ്നേഹതീരം' എന്ന പുസ്തകമാണ്. ഈ അനുഭവത്തെ കുറിച്ച് പ്രതാപൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പ് വായിക്കാം:
എന്റെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് പ്രകാശനം ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും സന്ദർശകരെ നിയന്ത്രിച്ചതും അതീവ സൂക്ഷ്മതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.
നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു.
മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തിൽ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാൻ മമ്മൂക്കക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ്.
എന്റെ ഈ പുസ്തകം ഇനി വായനക്കാരിലേക്ക് ഹൃദയം ചേർത്ത് സമർപ്പിക്കുകയാണ്. വായിക്കണം, അഭിപ്രായങ്ങൾ പങ്കുവെക്കണം. മികച്ച വായനാനുഭവങ്ങളും നിരൂപണങ്ങളും പുസ്തകത്തിന്റെ പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.