പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ മുത്തശ്ശിമാർ ഉൾപ്പെടെ വരെ സുരാജിന്റെ ആരാധകരാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിപ്പിച്ചിരുന്നു . സുരാജ് ശ്രദ്ധേയനായത് മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ മെഗാസ്റ്റാറിനെ പഠിപ്പിച്ചത് സുരാജായിരുന്നു. എന്നാൽ ഇപ്പോൾ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെ രാജമാണിക്യത്തില്‍ ലഭിച്ച അവസരത്തെ കുറിച്ച് സുരാജ് മനസുതുറന്നിരുന്നു.
രാജമാണിക്യത്തിന് വേണ്ടി നിര്‍മ്മാതാവ് ആന്റോ ജോസഫാണ് തന്നെ ആദ്യം വിളിക്കുന്നതെന്ന് സുരാജ് പറയുന്നു. എന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ കോള്‍ വന്നത്. മമ്മൂക്കയെ ഒന്ന് വിളിക്കണം, നമ്പര്‍ ഇതാണ്, രാജമാണിക്യം എന്ന സിനിമയുടെ ചിത്രീകരണമാണ് എന്ന് പറഞ്ഞു. ആ സമയത്ത് എന്റെ ആകെ കൂടിയുളള വരുമാനം സ്റ്റേജ് ഷോകളായിരുന്നു. അങ്ങനെ സ്‌റ്റേജ് ഷോകളെല്ലാം ഒഴിവാക്കി ഞാന്‍ നേരെ പൊള്ളാച്ചിയിലേക്ക് പോയി.
അവിടെ ചെന്ന് മമ്മൂക്കയെ വീണ്ടും കണ്ടു. എന്റെ ജോലി തിരക്കഥാകൃത്ത് എഴുതിയ സംഭാഷണങ്ങള്‍ തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റിക്കൊടുക്കണം എന്നതായിരുന്നു. എഴുതിവെക്കുക മാത്രമായിരുന്നില്ല, മമ്മൂക്കയ്ക്ക് പറഞ്ഞുകൊടുക്കുക കൂടി വേണമായിരുന്നു. ഞാനവിടെ ചെന്നപ്പോ മമ്മൂക്കയും ഉണ്ട് ചേച്ചിയുമുണ്ട്. അപ്പോ ആന്റെ ചേട്ടന്‍ വന്ന് പറഞ്ഞു വാ നമുക്ക് മമ്മൂക്കയുടെ റൂമ് വരെ പോവാം എന്ന്.
അന്ന് ഞാനെന്തായാലും പഠിപ്പിക്കാനൊക്കെ വന്ന ആളല്ലെ എന്ന ബലത്തില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂക്കാ ആരോടോ ചൂടായി സംസാരിക്കുന്നത് കണ്ടത്. കോസ്റ്റ്യൂംസിന്റെ കാര്യം പറഞ്ഞാണ് അദ്ദേഹം ആരോടോ ചൂടാവുന്നത്. അപ്പോ ഞാന്‍ ചെറുതായൊന്ന് ഞെട്ടി, ദൈവമേ ഇനി ഇവിടെ നിന്നാ പണി പാളും എന്നായി മനസില്‍. അപ്പോ സുലി ചേച്ചി എന്തോ പറഞ്ഞപ്പോള്‍ നിനക്കെന്ത് അറിയാം എന്ന് പറഞ്ഞ് ഭാര്യയോടും മമ്മൂക്ക ചൂടായി.
ഇതെല്ലാം കണ്ട് ഞാന്‍ പിന്നെ വരാം എന്ന് അവിടെയുളളവരോട് പറഞ്ഞു. അപ്പോ മമ്മൂക്ക എന്നോട് പെട്ടെന്ന് പറഞ്ഞു, ഇരിയെടാ അവിടെ. പിന്നെ ആ ഡ്രസ് കൊണ്ട് പോയി കറക്ടായിട്ടുളള ഡ്രസ് കൊണ്ട് വന്നു കോസ്റ്റ്യൂമര്‍. എന്നിട്ട് എന്നോട് പറഞ്ഞു. താഴെ ഷാഹീദ് ഉണ്ട്. നീ ഇതെങ്ങനെലേും ഒന്ന് വല്‍ക്കരിക്ക്, തിരുവനന്തപുരം ഭാഷയിലോട്ട് മാറ്റ് എന്ന് പറഞ്ഞു. പിന്നാലെ താഴോട്ട് വന്ന് സംഭാഷണങ്ങളെല്ലാം തിരുവനന്തപുരം ഭാഷയിലേക്ക് മാറ്റി. അതൊരു വലിയ അനുഭവമായിരുന്നു .
കൂടെ നിന്നതോടൊപ്പം ആ ചിത്രത്തില്‍ ഒരു സീനില്‍ താന്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അഭിനയിച്ചെങ്കിലും എന്റെ സീന്‍ പുറത്തുവന്നിരുന്നില്ല. അത് ഞാന്‍ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ സിനിമയുടെ ക്യാമറയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയുമെല്ലാം കണ്ട് എനിക്ക് അത് പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല, ശരിക്കുംപറഞ്ഞാ അന്ന് ഏട്ടോ പത്തോ ടേക്കുകള്‍ എടുത്തിരുന്നു.
ഇതെല്ലാം കണ്ട് അവിടെയുളള ആരോ പറഞ്ഞു എന്റെ സൂരാജേ നീയല്ലേ ഇത് എഴുതിക്കൊണ്ടു വന്നേ ഇത് നിനക്ക് പോലും പറയാന്‍ പറ്റുന്നില്ലേ എന്ന്, സുരാജ് പറയുന്നു. എനിക്ക് ആസമയം കിളിപോയ അവസ്ഥയായിരുന്നു. എന്നാലും കുറെ ടേക്കുകള്‍ക്ക് ശേഷം ഒടുവില്‍ ആ രംഗം ശരിയായി. പക്ഷേ സ്റ്റുഡിയോയില്‍ വെച്ച് അന്‍വര്‍ എന്നോട് പറഞ്ഞു. മച്ചാ ആ സീന്‍ സിനിമയില്‍ നിന്നും കളയുകയാണ്. നിനക്ക് ഞാന്‍ അടുത്ത ചിത്രത്തില്‍ നല്ലൊരു വേഷം തരാം എന്ന് പറഞ്ഞു.
ആ സമയം സിനിമയില്‍ എന്നെ കണ്ടില്ലെങ്കില്‍ സുഹൃത്തുക്കളെല്ലാം എന്ത് പറയുമെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. പിന്നാലെ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സപെഷ്യല്‍ താങ്ക്‌സ് ടു സുരാജ് വെഞ്ഞാറമൂട് എന്ന് എഴുതികാണിച്ചിരുന്നു. തുടര്‍ന്ന് ആദ്യത്തെ ഷോ കഴിഞ്ഞ് മുഴുവന്‍ ആള്‍ക്കാരും എന്റെ ഫോണിലേക്കായിരുന്നു വിളിച്ചത്.
സുരാജേ രാജമാണിക്യ കണ്ടു. തകര്‍ത്തുകേട്ടോ എന്ന് എല്ലാവരും പറഞ്ഞു.അപ്പോ എന്റെ മനസില്‍ വന്നത് ഇനി എന്റെ സീന്‍ എങ്ങാനും സിനിമയില്‍ കാണിച്ചോ എന്നായിരുന്നു. അപ്പോ ഞാന്‍ ചോദിച്ചു എന്നെയങ്ങാനും ചിത്രത്തില്‍ കണ്ടായിരുന്നോ എന്ന്. അപ്പോ അവരെല്ലാം പറഞ്ഞു നിന്നെയല്ലെ പടത്തില്‍ ഫുളള് കണ്ടത്.
എടാ ആ സ്ലാങ്ങ് നീ സംസാരിക്കുന്നത് പോലെ മമ്മൂക്ക അസലായിട്ട് പെര്‍ഫോം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. അത് കേട്ട് അന്ന് തന്നെ ഞാന്‍ സിനിമ പോയി കണ്ടു. എനിക്കും ഇഷ്ടപ്പെട്ടു. സിനിമയില്‍ കാണിച്ചില്ലെങ്കിലും ആ സ്‌പെഷ്യല്‍ താങ്ക്‌സില്‍ ഞാന്‍ ഒരുപാട് തൃപ്തനായിരുന്നു എന്നും സുരാജ് പറഞ്ഞു.