മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് വന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ സംവിധായകൻ ലാല്‍ ജോസും മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. ലാല്‍ ജോസ് അഭിമുഖത്തിലൂടെ ലാല്‍ ജോസിന്റെ ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ നായകനായി എത്തിയതിനെ കുറിച്ചായിരുന്നു പറഞ്ഞത്.
അഴകിയ രാവണന്റെ ഷൂട്ടിങ്ങും ഒപ്പം ഡബ്ബിംഗും മദ്രാസില് നടക്കുകയാണ്. മമ്മൂക്കയുടെ കൂടെ പോയി ഡബ്ബിംഗ് സ്റ്റാര്‍ട്ട് ചെയ്യാന്‍ കമല്‍ സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മമ്മൂക്കയുടെ കൂടെ ഡബ്ബിംഗിന് പോവുകയാണ്. കമല്‍ സാര്‍ അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. മഹാബലിപുരത്ത് ബീച്ചില്‍ നിന്നും മദ്രാസിലെ സ്റ്റുഡിയോയിലേക്ക് മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന വാഹനത്തിലിരുന്ന് ഞാന്‍ പോവുകയാണ്. വളരെ നിര്‍വൃതിയോടെ അങ്ങനെ ഇരിക്കുകയാണ്. അന്ന് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.
യാത്രയ്ക്കിടയില്‍ നേരം പോവണമല്ലോ എന്ന് കരുതി മമ്മൂക്ക എന്നോട് സംസാരിച്ചു. നിന്റെ മാതാപിതാക്കള്‍ക്ക് എന്താണ് ജോലിയെന്ന് ചോദിച്ചു. ടീച്ചേഴ്‌സാണെന്ന് മറുപടി പറഞ്ഞു. വീടെവിടെയാണ്? ഞാന്‍ പറഞ്ഞു ഒറ്റപ്പാലത്താണ്. അപ്പോള്‍ ഒറ്റപ്പാലത്ത് നിന്ന് സിനിമയിലെത്തി. കമലിന്റെ കൂടെ എത്ര വര്‍ഷായി. അഞ്ചാറ് വര്‍ഷമായെന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ എന്ത് നേടിയെന്ന് തോന്നുന്നു? എന്ന് മമ്മൂക്ക ചോദിച്ചു. ' അന്ന് ഞാന്‍ മൂന്ന് ജോഡി ഡ്രസും കുറച്ച് അച്ചാറുമായിട്ടാണ് ഞാന്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നത്. ഇപ്പോള്‍ ഉണ്ടായതൊക്കെ നേട്ടമാണ്. ഏറ്റവും വലിയ നേട്ടം മലയാളത്തിലെ ഒരു പ്രമുഖ താരം എന്റെ ഡ്രൈവറാണ് ഇപ്പോള്‍. അന്നേരം മമ്മൂക്കയുടെ പ്രസിദ്ധമായൊരു ചിരിയുണ്ട്.
ആ ചിരി ചിരിച്ചിട്ട് അവസാനം എന്നോട് പറഞ്ഞു കൊള്ളാം നീ ഒരു നില്‍പ്പ് നില്‍ക്കും എന്ന്. പുള്ളി തമാശയായിട്ടാണ് അന്ന് പറഞ്ഞത്. അതിന് ശേഷം ഡബ്ബിംഗെല്ലാം കഴിഞ്ഞ് സിനിമ പൂര്‍ത്തിയായി. പിന്നീട് ഹരികുമാര്‍ സാറിന്റെ ഉദ്യാനപാലകന്‍ എന്ന സിനിമ തുടങ്ങുന്ന സമയത്ത് ഒരു അസോസിയേറ്റ് ഡയറക്ടറെ ആവശ്യമുണ്ടായിരുന്നു. കമലിന്റെ കൂടെ ലാല്‍ ജോസ് എന്ന് പറഞ്ഞൊരുത്തന്‍ ഉണ്ട്. അവനെ കിട്ടുമോന്ന് നോക്ക്. നല്ല അസോസിയേറ്റ് ആയിരിക്കുമെന്ന് മമ്മൂക്കയാണ് സെവന്‍ ആര്‍ട്‌സ് മോഹന്‍ ചേട്ടനോട് പറയുന്നത്. ഉദ്യാനപാലകനില്‍ ഞാന്‍ വരുന്നത് മമ്മൂക്ക പറഞ്ഞിട്ടാണെന്ന് പിന്നീടാണ് ഞാന്‍ അറിയുന്നത്.
പിന്നെ മമ്മൂക്ക ക്യാമറ അവിടെ വെക്ക്, ഇവിടെ വെക്ക് എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ തമ്മില്‍ വെറുതേ ഒരു പ്രശ്‌നമുണ്ടാവും. എന്തിനാണ് പുലിവാല്. ഞാനൊരു സിനിമ ചെയ്ത് അത് പ്രൂവ് ചെയ്തിട്ട് മമ്മൂക്കയുടെ മുന്‍പില്‍ വരാം. എന്നിട്ട് ഡയറക്ഷന്‍ അറിയാമെന്നുണ്ടെങ്കില്‍ ഡേറ്റ് തന്നാല്‍ മതി. അതിന് മുന്‍പ് ചെറിയൊരു സെറ്റപ്പില്‍ ഞാന്‍ സിനിമ ചെയ്‌തോളാമെന്ന് പറഞ്ഞു. ആദ്യത്തെ സിനിമയ്ക്കാണെങ്കിലേ ഡേറ്റ് തരികയുള്ളുവെന്നാണ് മമ്മൂക്ക പറഞ്ഞത്. ഇത്രയും കാലത്തെ നിന്റെ ഉള്ളിലുള്ളതെല്ലാം ചേര്‍ത്ത് ഇറക്കുന്ന സിനിമയാണ്. അത് കഴിഞ്ഞാല്‍ പിന്നെ അത് തൊട്ടിട്ടുള്ള കാര്യങ്ങളാണ് അടുത്ത സിനിമയില്‍ വരിക.
അതുകൊണ്ട് ഇതിലാണെങ്കില്‍ ഡേറ്റ് തരാം. അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഡേറ്റ് തരില്ലെന്ന് പറഞ്ഞു. മമ്മൂക്കയുടെ പതിവ് തമാശയായിട്ടേ അതും കരുതിയുള്ളു. എന്നാല്‍ ശ്രീനിയേട്ടന്‍ വിളിച്ചാണ് മമ്മൂക്കയോട് നോ പറഞ്ഞതിന്റെ കാര്യം ചോദിച്ചത്. അങ്ങനെ ആദ്യം വേണ്ടെന്ന് വെച്ച ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. ചിത്രത്തില്‍ മമ്മൂട്ടി കോഴിയുടെ പിറകേ ഓടി പിടിക്കുന്ന സീനൊക്കെ എടുത്തതിനെ കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു.
ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂക്ക വലിയ താരമാണെന്ന് ഞാന്‍ കരുതിയിട്ടില്ല. സിനിമ ചെയ്യുമ്പോള്‍ എല്ലാം മറന്ന് സിനിമയുടെ വിജയത്തിന് വേണ്ടിയാണ് ശ്രമിച്ചത്. അല്ലാത്ത പക്ഷം സിനിമ ചെയ്യാന്‍ പറ്റില്ല. ചില കാര്യങ്ങള്‍ നമുക്ക് ആവശ്യപ്പെടാന്‍ പറ്റില്ല. ചില സ്ഥലങ്ങളില്‍ മമ്മൂക്കയുമായി തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. മമ്മൂക്ക ചീത്ത വിളിച്ചിട്ടുണ്ട്. മമ്മൂക്ക വാശി പിടിച്ച് നില്‍ക്കുന്ന സമയത്ത് അതേ വാശിയില്‍ എതിര്‍വശത്ത് ഞാനും നിന്നിട്ടുണ്ട്. വേറൊരു നടന്‍ ആയിരുന്നെങ്കില്‍ ഒരു വൈരാഗ്യമായി മനസില്‍ സൂക്ഷിക്കുമായിരുന്നു. മമ്മൂട്ടിയുടെ മഹത്വം എന്ന് പറയുന്നത് ഞാന്‍ എന്തിനാണ് ആ വാശി പിടിച്ചതെന്ന് തിരിച്ചറിയുന്ന നിമിഷം അത് വിട്ട് കളഞ്ഞിട്ട് വന്ന് തോളത്ത് കൈയിടുകയും അഭിനന്ദിക്കുകയും ചെയ്യും.