കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളിൽ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. എന്നാൽ ഇപ്പോൾ തന്റെ പഴയ കാലത്തെ ഓർമ്മകൾ പങ്കുവച്ച് താരം രംഗത്ത് എത്തിയിരിക്കുകയാണ്. കൊച്ചിയിലെ നവീകരിച്ച സുഭാഷ് പാർക്കിലെത്തിയപ്പാഴാണ് പഴയ കാലത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.
ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത് കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന് കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സിൽ സൂക്ഷിച്ചയാളാണ് ഞാൻ. അന്ന് ഷൂട്ടിങ് കണ്ടുനിൽക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം. സുഭാഷ് പാർക്കിനു മുന്നിലൂടെയുള്ള യാത്രകളെ കുറിച്ചും മമ്മൂട്ടിപറഞ്ഞു. കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാൻ കഴിയുന്നത് വലിയ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ഞാൻ ജനിച്ചുവളർന്നത് ചെമ്പ് എന്ന സ്ഥലത്താണ്. കുട്ടിക്കാലത്ത് ചെമ്പിൽനിന്ന് ഈ നഗരത്തിലെത്തുമ്പോൾ സുഭാഷ് പാർക്കിന് മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ട്. ഓരോ തവണയും ഈ പാർക്കിനെ എത്രയോ നേരം നോക്കിനിന്നിട്ടുണ്ട്" - മമ്മൂട്ടി പറഞ്ഞു.
നഗരത്തിന്റെ സന്തോഷ മുഖങ്ങളിലൊന്നായ സുഭാഷ് പാർക്ക് നവീകരിച്ചതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. "ഓരോ കാലത്തും പുതുക്കലാണ് ജീവിതം. പാർക്കും അതുപോലെ നവീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കൊച്ചിയിൽ ഇത്രയും വലിയൊരു സ്ഥലം ഇതുപോലെ നിലനിൽക്കുന്നത് വലിയ കാര്യമാണ്. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും കലകളുടേയും കേന്ദ്രമായി നമ്മുടെ സുഭാഷ് പാർക്ക് ഇനിയും നിലനിൽക്കട്ടെ..." .