ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നവാഗതരായ ജിബി ജോബു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പത്മരാജന്റെ തൂവനത്തുമ്പികളിലെ ജയകൃഷ്ണന് ശേഷം ലാല്‍ തൃശൂര്‍ഭാഷയിലെത്തുമ്പോള്‍ എവിടെയൊക്കെയോ തൂവനത്തുമ്പികളിലെ ജയകൃഷ്ണനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുമെന്നും താരം പറയുന്നു. എന്നാല്‍ ഇട്ടിമാണി തൂവാനത്തുമ്പികളില്‍ നിന്നും വ്യത്യസ്ത്ഥമാണ്. മുഴുനീള തൃശൂര്‍ ഭാഷ സിനിമ കൈകാര്യം ചെയ്യുന്നില്ല.
കൂടുതലും ചൈനീസ് കഥകളാണ് പറയുന്നത് അതിനാല്‍ തൃശൂര്‍ഭാഷ അധികമായി കയറിവന്നിട്ടില്ലെന്നും താരം പറയുന്നു. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ സംസാരിച്ച ഭാഷ തൃശൂര്‍കാരുപോലും സംസാരിക്കാറില്ല. ചിത്രത്തില്‍ തൃശൂര്‍ ഭാഷ വളരെ അപൂര്‍വമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണന്‍ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല. അവര്‍ക്ക് അവരുടേതായ ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്.
മുഴുനീള തൃശൂര്‍ഭാഷ സംസാരിച്ചാല്‍ പ്രേക്ഷകന് വിരക്തി സമ്മാനിക്കും എന്നത് കൊണ്ടാകണം ഇതില്‍ ഭാഷാപ്രയോഗത്തില്‍ സ്വല്‍പം വ്യത്യാസങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും താരം പറയുന്നു. ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിലാല്‍ തന്നെ ജയകൃഷ്ണനെ നിങ്ങള്‍ ഇട്ടിമാണിയില്‍ പ്രതീക്ഷിക്കേണ്ടെന്നും താരം പറയുന്നു. ചില ഡയോലോഗുകളും രൂപസാദൃശ്യങ്ങളും, രംഗങ്ങളും മാത്രമാണ് തൂവനത്തുമ്പികളുടെ രീതിയില്‍ എത്തിയിരിക്കുന്നത്. അത് പ്രേക്ഷകനെ രസിപ്പിക്കുന്ന തരത്തില്‍ തന്നെ ചിത്രീകരിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു. ദീപക് ദേവിന്റെ സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിയ്ക്കൊപ്പം ഞാനുമൊരു ഗാനം പാടിയിട്ടുണ്ട്. സിനിമയില്‍ അതു കുറച്ചേ കാണിക്കുന്നുള്ളൂ. മുഴുനീളഗാനമായി പിന്നീട് പുറത്തു വരും.
മണിക്കുന്നേല്‍ മാത്തന്റെ മകനാണ് ഇട്ടിമാണി. ചൈനയിലാണ് ജനിച്ചത്. അച്ഛനും അമ്മയും മുത്തച്ഛനും ചൈനയിലായിരുന്നു. ഇട്ടിമാണിക്ക് പത്തു വയസ്സാകുമ്പോള്‍ കുടുംബം ഒന്നാകെ ചൈനയില്‍ നിന്ന് തിരിച്ച് സ്വദേശമായ തൃശൂര്‍ കുന്നംകുളത്തേക്കെത്തുകയാണ്. അച്ഛന്റെ മരണശേഷം ഇട്ടിമാണിയാണ് കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇട്ടിമാണിയും അമ്മയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുളളത്.
ആദ്യമായാണ് ഒരു മലയാള സിനിമ അവിടെ വച്ച് ഷൂട്ട് ചെയ്യുന്നതെന്ന് തോന്നുന്നു. ഇട്ടിമാണിയുടെ ജനനം അവിടെയാകണമെന്ന് നിശ്ചയിച്ച് അവിടെയാണ് ചിത്രീകരിച്ചത്. അതു തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയ്ക്ക് അനിവാര്യമെന്നു തോന്നിയപ്പോള്‍ അങ്ങനെ തീരുമാനിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.