സമയ പരിമിതി കാരണം ഉൾപ്പെടുത്താൻ പറ്റാതിരുന്ന ഗാനം ചിത്രമിറങ്ങി 23 വർഷങ്ങൾക്ക് ശേഷം പുറത്ത് വിട്ട് സൈന മ്യൂസിക്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ കാലാപാനിയിലെ ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന കാലാപാനി നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാലും തബുവുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം തന്നെ മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.
ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ പൂവേ, മാരിക്കൂടിനുള്ളിൽ എന്നിവ നിത്യഹരിത ഗാനങ്ങളാണ്. കൊട്ടും കുഴൽ വിളി എന്ന ഗാനം സമയപരിധി മൂലം് ചിത്രത്തിന്റെ മലയാള പതിപ്പിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. ഗാനത്തിന് വരികളെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. മോഹൻ ലാലും തബുവും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിലുള്ളത്. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റീമാസ്റ്റർ ചെയ്ത പതിപ്പ് ഇപ്പോൾ യൂ ട്യൂബിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന ജയിലിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. മലയാളം. തമിഴ് എന്നീ ഭാഷകളിൽ ചിത്രം ഇറങ്ങിയിരുന്നു. ടി ദാദോദരനാണ് തിരക്കഥ എഴുതിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരളം, മദ്രാസ് എന്നിവിടങ്ങളിലായി 72 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നാലു മാസത്തിലധികം സമയമെടുത്തു, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർക്കാൻ. 16 ദിവസംകൊണ്ടാണ് ഇളയരാജ കാലാപാനിക്കായി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രമാണ് 'കാലാപാനി'. ബോക്സ് ഓഫീസിൽ ചിത്രം അർഹിച്ച വിജയം നേടിയില്ലെങ്കിലും നിരവധി അവാർഡുകൾ ചിത്രം വാരിക്കൂട്ടി.