വിപി സത്യന് പിന്നാലെ മറ്റൊരു ജീവിതം കൂടി വെള്ളിത്തിരയിലെത്തിക്കാൻ ജയസൂര്യ. മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിതം കേന്ദ്രബിന്ദുവാക്കി ഒരുങ്ങുന്നുന്ന സിനിമയിലാണ് ജയസൂര്യ എത്തുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിൽ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടിൽ ചൊവ്വാഴ്ച പകൽ 11ന് ഇ.ശ്രീധരൻ പുറത്തിറക്കും.ജനുവരിയിൽ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകൾ ആലോചിക്കുന്നത്.
1964ലെ പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. 30 വയസ്സുകാരനായ ഇ.ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിർമ്മാണത്തിൽ ഏർപ്പെടുന്ന എൺപത്തേഴുകാരനായ മെട്രോമാനിലേക്ക് നീളുന്നു.സുരേഷ്ബാബുവാണ് കഥാകൃത്ത്. നിർമ്മാതാവ് അരുൺ നാരായണൻ. ഇന്ദ്രൻസ് മറ്റൊരു പ്രധാന വേഷം ചെയ്യും.പാമ്പൻ നിർമ്മാണകാലത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ, ഡൽഹി മെട്രോ നിർമ്മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.
സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ജയസൂര്യ കഴിഞ്ഞയാഴ്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ.ശ്രീധരനെ കണ്ടിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവർത്തകരുടെയും ആവശ്യപ്രകാരം സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇ.ശ്രീധരൻ അറിയിച്ചു.35 വർഷംമുമ്പാണ് താൻ അവസാനമായി സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പൊന്നാനിയിൽ ശ്രീധരന്റെ വീട്ടിൽ ചേരുന്ന ചടങ്ങിൽ സംവിധായകൻ വി.കെ പ്രകാശ്, ജയസൂര്യ, അരുൺ നാരായണൻ, കഥാകൃത്ത് സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുക്കും.