മുസ്ലീങ്ങളുടെ വീടുകളിൽ നിന്നും പശുക്കളെ പിടിച്ചെടുക്കണമെന്ന ബിജെപി നേതാവിന്റെ വിവാദ പരാമർശത്തെ പരിഹാസ രൂപേണ വിമർശിച്ച് സിനിമാ താരം ഹരീഷ് പേരടി. മാമുക്കോയയുടെ ഒപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. 'മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് യഥാർത്ഥ സഹോദരിയായിരുന്നുവെന്ന് ഇന്നാണ് മനസിലായത്'. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലയെന്നും ജയ് പശു, ജയ് ചാണകം, ജയ് പിണ്ണാക്ക് എന്നുമാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.
മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവയുടെ പരാമർശം കഴിഞ്ഞ ദിവസം കനത്ത വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. മുസ്ലിം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം.
നമ്മുടെ വീട്ടിലെ പെൺകുട്ടികൾ അവരുടെ വീടുകളിലേക്ക് പോകുമ്പോൾ അത് ലൗ ജിഹാദ് ആണെങ്കിൽ ഗോ മാതാ അവരുടെ വീടുകളിലേക്ക് പോകുന്നതും ലൗ ജിഹാദ് തന്നെയാണ്. അതുകൊണ്ട് തന്നെ മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമർശം. ഇതിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്. തുടർന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പ് പങ്ക് വെച്ചത്
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ... എട്ടാ... എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു ... ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.
മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ... ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും... ജയ് പശു ... ജയ് ചാണകം ...ജയ് പിണ്ണാക്ക് ...