അമല പോൾ പ്രധാനവേഷത്തിൽ എത്തുന്ന ആടൈ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. രത്നകുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അമല ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ശക്തമായ വേഷമാണ് ആടൈയിലേതെന്നാണ് പുറത്ത് വരുന്ന സൂചന. ചിത്രത്തിലെ നഗ്നരംഗങ്ങളുടെ പേരിൽ വിമർശനങ്ങളും വിവാദങ്ങളും ഒക്കെ ഉയരുമ്പോഴും ആഗ്രഹിച്ച തരത്തിലുള്ള വേഷങ്ങൾ ലഭിക്കാതെ വന്നപ്പോൾ അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നതായി അമലാ പോൾ പറയുന്നു.
ആടൈയുടെ ട്രെയ്ലർ ലോഞ്ചിനിടെയാണ് തന്റെ കരിയറിലെ പ്രതിസന്ധിയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. സ്ത്രീ പ്രാധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും സമീപിച്ചിരുന്നെന്നും എന്നാൽ അതെല്ലാം കള്ളമാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി. അമലയുടെ വാക്കുകൾ ഇങ്ങനെ..
നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കിൽ സർവവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കിൽ ഭർത്താവിനെ മതിമറന്നു സ്നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാൻ അഭിനയം നിർത്തുകയാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേൾക്കുന്നത്. സത്യത്തിൽ തിരക്കഥ വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. സംവിധായകൻ രത്നകുമാർ എന്നോട് കഥ പറഞ്ഞപ്പോൾ അത് സത്യത്തിൽ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാൻ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.' അമല പറഞ്ഞു.