ചാലിയാര്‍ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോകവേ മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിൻ്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാലിൻ്റെ വക സാന്ത്വന സ്പര്‍ശം. വിശ്വശാന്തി ഫൗണ്ടേഷൻ്റെ ലെറ്റര്‍പാഡിൽ മോഹൻലാൽ ലിനുവിൻ്റെ അമ്മയ്ക്ക് കത്തെഴുതി. മോഹന്‍ലാലിൻ്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ വിശ്വശാന്തി ഫെഡറേഷൻ ലിനുവിൻ്റെ കുടുംബത്തിന് വീടു വെച്ചു നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിനൊപ്പം നൽകിയ കത്തിലാണ് മോഹൻലാൽ ആശ്വാസ വാക്കുകൾ കുറിച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്ന കത്തില്‍ ലിനു പോയത് മൂന്നു കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നു. മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ വലിയ മനസ്സും ധീരതയും വേണമെന്നും ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത് മരിച്ചിരിക്കുന്നതെന്നും മോഹൻലാൽ കുറിച്ചു. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാനാവില്ലെന്ന് അറിയാമെന്നും മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുള്‍ ആയി കരുതണമെന്നും കത്തിൽ മോഹൻലാൽ കുറിച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ കത്തിൻ്റെ പൂർണരൂപം
പ്രിയപ്പെട്ട അമ്മയ്ക്ക്
'അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം. ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം ഇതുപോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം...
സ്നേഹത്തോടെ
പ്രാർത്ഥനയോടെ
അമ്മയുടെ മോഹൻലാൽ