സിനിമ നടൻ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് ജീവിതത്തിലും ഏറെ കുസൃതികൾ കാട്ടിയ താരത്തിന്റെ കൃസൃതികളെ പറ്റി അനേകം സുഹൃത്തുക്കൾ തുറന്ന് പറയുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഗായകൻ ജി വേണുഗോപാൽ മോഹന്‍ലാലുമായുള്ള ഒരു സ്കൂള്‍ ഓർമ്മകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വേണുഗോപാലിന്റെ സീനിയറായിട്ടാണ് മോഹന്‍ലാല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്കൂളില്‍ പഠിച്ചിരുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ സൂപ്പര്‍താരമായി വെള്ളിത്തിരയിൽ തിളങ്ങുമ്പോഴും തന്നെ മറന്നിരുന്നില്ലെന്നും വേണുഗോപാൽ കുറിപ്പിലൂടെ തുറന്ന് പറഞ്ഞു.
ജി വേണുഗോപാലിന്റെ കുറിപ്പ് വായിക്കാം
'1975 കാലത്തെ ഒരാകാശവാണിയോര്‍മ്മ. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് സ്കൂളില്‍ നിന്നുമൊരു പറ്റം കുട്ടികള്‍ ആകാശവാണിയുടെ 'ബാലലോകം' പരിപാടി അവതരിപ്പിക്കുവാന്‍ ഭക്തി വിലാസം ബംഗ്ലാവിന്റെ കൂറ്റന്‍ പടിവാതില്‍ കടന്നകത്തളത്തിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് 'ചന്ദ്രമുഖി ചന്ദ്രമുഖി ചന്ദനകളിത്തേരില്‍ വന്നണയൂ' എന്ന ലളിതഗാനവും 'പിബരേ രാമരസം' എന്ന സദാശിവ ബ്രഹ്മേന്ദ്രര്‍ കൃതിയും പാടുന്ന 9 E യിലെ വേണുഗോപാല്‍. തൊട്ടപ്പുറത്ത് ചില്ലിട്ട ഗ്ലാസ്സ് പാളികള്‍ക്ക് പിന്നില്‍ ആകാംക്ഷാഭരിതരായ ഒരു കൂട്ടം തലകള്‍. റിക്കാര്‍ഡിങ് കഴിഞ്ഞപ്പോള്‍ മെല്ലെ നടന്ന് വന്ന് എന്റെ കാതില്‍ സ്വകാര്യം പറയുന്നു കുസൃതിക്കാരന്‍ സീനിയര്‍ 10 E യിലെ ലാലു. 'നീ പാടുന്നു പിബരേ രാമരസം ... അങ്ങേര് (ഹെഡ്മാസ്റ്റര്‍) പറയുന്നു അവനോട് പറ അത് രാമരസമാവില്ല, ആമരസം... ആമരസം'.
1986 ല്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സംസ്ഥാന അവാര്‍ഡ് നിശ. ഗാനമേളയില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് നിന്നും കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ച് ഗായകര്‍. കര്‍ട്ടന് പിറകില്‍ അരണ്ട വെളിച്ചത്തില്‍ എന്നെ സൂക്ഷിച്ചു നോക്കുന്ന സാക്ഷാല്‍ മോഹന്‍ലാല്‍. താര രാജകുമാരനടുത്തേക്ക് ചെല്ലുവാനും സംസാരിക്കുവാനും മടിച്ച് നില്‍ക്കുന്ന എന്റടുത്തേയ്ക്കു സ്വതസിദ്ധമായ ചിരിയോടെ നടന്നു വന്ന് തോളത്ത് രണ്ട് കയ്യും നിക്ഷേപിച്ച് ചിരിച്ച് കൊണ്ട് 'രാമരസമല്ല ആമരസം' എന്ന് പറഞ്ഞുറക്കെ ചിരിക്കുന്നത് കേട്ട് മറ്റെല്ലാവരും അതിശയിച്ച് നോക്കുന്നൊരോര്‍മ്മ.
വര്‍ഷങ്ങള്‍ എത്ര പിന്നിട്ടിരിക്കുന്നു. എത്ര കണ്ട് മുട്ടലുകള്‍, കൂടിച്ചേരലുകള്‍. മലയാളിക്ക് സ്വന്തം ഏട്ടനും മകനും അഭ്യുദയകാംക്ഷിയും നേതാവും കാമുകനും എന്നുവേണ്ട ഒരു സാധാരണ മനുഷ്യായുസ്സിലെ മുഴുവന്‍ അവതാര സാദ്ധ്യതകളെയും അഭ്രപാളികളില്‍ അനശ്വരമാക്കിയ അനുഗ്രഹീത നടന്‍, മോഹന്‍ലാല്‍. അപൂര്‍വ്വമായി കാണുമ്ബോഴെല്ലാം ആ പഴയ 10. E യിലെ സീനിയര്‍ കുസൃതിക്കാരനായി പരിണമിക്കുന്ന ലാലു. രണ്ടാഴ്ച മുന്‍പ് ലോക് ഡൗണ്‍ വിശേഷങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ച് വീട്ടിലോരോരുത്തരോടും കുശലം ചോദിക്കുമ്ബോള്‍ തികഞ്ഞ ഒരു കുടുംബനാഥനാകുന്ന മോഹന്‍ലാല്‍.