ഇന്ത്യൻ സിനിമയുടെ പ്രിയ ഗായകൻ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയതിനെ തുടർന്ന് താരത്തിന് അനുശോചനമറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ പി കെ ഗോപി.'താരാപഥം ചേതോഹരം' എന്ന ഗാനം ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രമണ്യം പാടിയതിന്റെ ഓര്‍മയാണ് പങ്കുവച്ചിരിക്കുന്നത്.
'ആ ഗാനത്തിന്റെ റെക്കോര്‍ഡിങ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടക്കുമ്ബോഴാണ് ഞാന്‍ ബാലുവിനെ ആദ്യമായി നേരില്‍ കാണുന്നത്. മൂന്ന് മണിക്കൂറാണ് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ അദ്ദേഹം ചെലവഴിച്ചത്. അര്‍പ്പണബോധമുള്ള ഗായകന്റെ സമ്ബൂര്‍ണ യോഗ്യത അദ്ദേഹത്തിനുണ്ട്. പ്രണയത്തിന്റെ ആര്‍ദ്രതയും തീവ്രതയും ആ ഭാവ ഗായകനില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
ഏത് പാട്ടും ഏറ്റവും ഹൃദ്യവും മധുരവുമായി ആവിഷ്കരിക്കാന്‍ പറ്റുന്നിടത്താണ് ഒരു പാട്ടുകാരന്റെ വിജയം. അതിനായി ഗാനരചയിതാവായ എന്റെയും ഗായിക ചിത്രയുടെയും സഹായം ബാലു തേടി. പക്ഷെ, ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ബാലുവിന് ഞാനെഴുതിയ ചില വാക്ക് ശരിക്കു ഉച്ചരിക്കാനായില്ല.
ഏത് ഭാഷയായാലും മാതൃഭാഷയുടെയത്ര വഴങ്ങില്ലല്ലോ, ആശ്വാസം നല്‍കാന്‍ ഞാന്‍ തയ്യാറായി. പക്ഷെ ബാലു വിട്ടുകൊടുക്കാന്‍ ഭാവമില്ല. പലപ്രാവശ്യം പാകപ്പിഴവ് സംഭവിച്ചു എന്ന് അദ്ദേഹം വ്യാകുലപ്പെടുന്നുണ്ടായിരുന്നു.
ഇളയരാജയുടെ ഇസൈ കണിശതയില്‍ നിന്നുയിര്‍കൊണ്ട ഈണമായിരുന്നു ഞാന്‍ ചിട്ടപ്പെടുത്തിയത്. അതിനാല്‍ തന്നെ 'താരാപഥം', 'ചെങ്കുറുഞ്ഞി പൂവില്‍.','മൃദുചുംബനങ്ങള്‍' എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ സാധ്യമല്ലായിരുന്നു. ശ്രമം തുടര്‍ന്നു. കൊച്ചു കുട്ടിയെ പോലെ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. മൂന്ന് മണിക്കൂറുകള്‍ ചെലവഴിച്ചു. ഒടുവില്‍ ഇളയരാജ ഓകെ പറഞ്ഞു. അദ്ദേഹവും ചിത്രയും ചേര്‍ന്ന് പാടി.
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ..
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപഥം ചേതോഹരം..)
സുഖദമീ നാളില്‍ ലലല ലലലാ..
പ്രണയശലഭങ്ങള്‍ ലലല ലലലാ..
അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്‍.)
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപഥം ചേതോഹരം..)
സഫലമീ നേരം ലലല ലലലാ..
ഹൃദയവീണകളില്‍ ലലല ലലലാ..
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം.)
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപഥം ചേതോഹരം..)
'ബാലൂ, എത്ര മനോഹരമാണാ ശബ്ദം. സമ്ബൂര്‍ണ ശോഭയോടെ ഹൃദയത്തില്‍ ഒരു നാദ വൃവസ്ഥ അനൂകൂലമായി പ്രതികരിക്കണം. അതിനായിരുന്നു ബാലുവിന്റെ ശ്രമം.'- ഡോ.പി കെ ഗോപി അനുസ്മരിച്ചു. ചെറിയ ഉച്ചാരണ വൈകല്യത്തോടെ പാടിയിട്ട് പോലും ആ ഗാനത്തില്‍ പ്രേമത്തിന്റെ ആര്‍ദ്രത കൂട്ടിയിട്ടേ ഉള്ളൂ; ആ ഗാനം അനശ്വരവുമായി.