സര്‍വമത വിശ്വാസിയായ യേശുദാസിന്റെ മകന്‍ വിജയ് വിശ്വാസം വെടിഞ്ഞു; അമ്പലത്തിലോ പള്ളിയിലോ പോയിട്ട് അഞ്ച് വര്‍ഷം; പ്രാര്‍ഥനകൊണ്ട് കാര്യമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതിന് കാരണമുണ്ട്; മനസ് തുറന്ന് ഗായകന്‍

Malayalilife
topbanner
സര്‍വമത വിശ്വാസിയായ യേശുദാസിന്റെ മകന്‍ വിജയ് വിശ്വാസം വെടിഞ്ഞു; അമ്പലത്തിലോ പള്ളിയിലോ പോയിട്ട് അഞ്ച് വര്‍ഷം; പ്രാര്‍ഥനകൊണ്ട് കാര്യമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതിന് കാരണമുണ്ട്; മനസ് തുറന്ന് ഗായകന്‍

തിരുവനന്തപുരം: അവഗണനമൂലം ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ അടക്കം വലിയ ചര്‍ച്ചയായത്. 'വനിത'യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറയഞ്ഞത്. എന്നാല്‍ അഭിമുഖത്തില്‍ അതിലേറെ വിവാദമായ കാര്യങ്ങള്‍ വേറയുമുണ്ട്. അതില്‍ പ്രധാനപെട്ടതാണ് സര്‍വമത വിശ്വസിയായ യേശുദാസിന്റെ മകന്‍ വിശ്വാസം ഉപേക്ഷിച്ചുവെന്നതാണ്.

'ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും കാര്യങ്ങളില്‍ ഞാനും അപ്പയും തമ്മില്‍ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ, എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുന്‍പ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.'- വിജയ് പറയുന്നു. ഈ അഭിമുഖം അച്ചടിച്ചുവന്നാല്‍ തനിക്ക് വീട്ടില്‍നിന്ന് കണക്കിന് കിട്ടുമെന്നും വിജയ് പറയുന്നുണ്ട്.

'നമ്മുടെ സ്വര്‍ണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അത് കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാന്‍ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്തു നോക്കൂ. അത് മുന്‍പും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.കയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍. - വിജയ്   പറയുന്നു.

എന്റെ അടുത്ത സുഹൃത്താണ് ബ്ലോഗര്‍ കൂടിയായ ശരത് കൃഷ്ണന്‍. വലിയ ഗുരുവായൂരപ്പന്‍ ഭക്തനാണ്. അവനെ കാണുമ്പോള്‍ അമ്മ ചോദിക്കും 'കൂട്ടുകാരനെ ഒന്നു ഉപദേശിച്ചുകൂടെ' എന്ന്. അവനറിയാം. എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്, വിജയ് യേശുദാസ് പറയുന്നു. 'എന്റെ തീരുമാനങ്ങളെല്ലാം എന്റേതുമാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാന്‍ പറ്റുമോ. യേശുദാസ് ലെജന്‍ഡ്് ആണ്. വര്‍ഷങ്ങളായി അദ്ദേഹം ആര്‍ജ്ജിച്ചെടുത്തതാണ് ആ സ്ഥാനം. ഞാന്‍ എന്തുചെയ്താലും അതിന് ഒരു പോറല്‍പോലും ഏല്‍ക്കില്ല. അപ്പയുടെ രീതിയില്‍ ഞാനും ജീവിക്കണമെന്ന് ആരും നിര്‍ബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാന്‍.മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപ്പയുടെ അനുവാദം വാങ്ങിയോ എന്ന് ചിലര്‍ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു. അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാല്‍ ഞാന്‍ ഒരു അച്ഛനാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം' -വിജയ് പറയുന്നു.

മലയാള സിനിമയില്‍ ഇനി പാടില്ല

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് ഈ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണെന്ന് വിജയ് യേശുദാസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മാത്രമല്ല പല ഗായകരും വലിയ അവഗണനയാണ് മലയാള സിനിമയില്‍ നേരിടുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

'കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കാന്‍ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിര്‍മ്മാതാവ് വിളിച്ചു. അവര്‍ക്ക് അപ്പയെ കൊണ്ട് പാട്ടുപാടിക്കണം. ഞാന്‍ മാനേജരുടെ നമ്പര്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ' ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ' ഞാന്‍ ചോദിച്ചു, ' ചേട്ടാ നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദമല്ലേ വേണ്ടത്. ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്'.
അര നൂറ്റാണ്ടിലധികമായി പാടുന്ന, അര ലക്ഷത്തിലധികം പാട്ടുകള്‍ പാടിയ യേശുദാസ് ആറക്കസംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് 'വലിയ തുക'യെന്ന് പറയുന്നതെന്നോര്‍ക്കണം. അപ്പോള്‍ എങ്ങനെയാണ് മറ്റ് ഗായകര്‍ നില്‍ക്കുക. 20 വര്‍ഷമായി മലയാളത്തില്‍ പാടുന്ന എനിക്കിപ്പോഴും താരതമ്യേന തീരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഞാന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല. ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനിങ്ങനെയൊരു കഠിന തീരുമാനമെടുത്തു.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. സംസാരം ലോക്ക്ഡൗണിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഒക്കെയായി. പ്രളയവും തുടര്‍ന്നെത്തിയ ലോക്ക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി. യേശുദാസിന്റെ മകന് ഇഷ്ടംപോലെ കാശുണ്ടാകുമല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരു സിനിമയില്‍ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്ന് ഊഹിച്ചുപറയാമോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമയില്‍ പാടിയാല്‍ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ആയെങ്കിലും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെ നമ്മള്‍ തന്നെ നോക്കേണ്ടേ.

സിനിമ മാത്രമല്ലല്ലോ സംഗീതത്തിനുള്ള വഴി. മറ്റു ചില പദ്ധതികള്‍ മനസിലുണ്ട്. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതകളുണ്ട്. പ്രളയവും കൊറോണയുമൊക്കെ വന്നപ്പോള്‍ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ടിയവരില്‍ വലിയൊരു വിഭാഗം സംഗീതജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആഗ്രഹം ശക്തമായത്. സ്വന്തം മ്യൂസിക് കമ്പനി ആഗ്രഹങ്ങളില്‍ ഒന്നാണ്. പുതിയ ടാലന്റുകള്‍ക്ക് വഴിയൊരുക്കാനുള്ള വേദിയൊരുക്കാനാകും ഇനി എന്റെ പരിശ്രമം. അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാല്‍ മാത്രമേ ഈ തീരുമാനം മാറ്റുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുക പോലുമുള്ളൂ', -വിജയ് യേശുദാസ് പറഞ്ഞു.

vijay yesudas choose to be an atheist

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES