Latest News

പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോള്‍ ഈ സിനിമയിലേക്ക് വന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചിട്ടുണ്ട്; എന്നാല്‍ ഇപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു;കളം വിടുന്നതിന് മുന്നേ, ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു; 2018 ന്റെ വിജയത്തില്‍ വേണു കുന്നപ്പിള്ളി കുറിച്ചത്

Malayalilife
 പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോള്‍ ഈ സിനിമയിലേക്ക് വന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചിട്ടുണ്ട്; എന്നാല്‍ ഇപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു;കളം വിടുന്നതിന് മുന്നേ, ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു; 2018 ന്റെ വിജയത്തില്‍ വേണു കുന്നപ്പിള്ളി കുറിച്ചത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം നിര്‍മ്മിച്ച് ശ്രദ്ധ നേടിയ നിര്‍മ്മാതാവാണ് വേണു കുന്നപ്പിള്ളി. റിലീസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചിത്രത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു നിര്‍മ്മാതാവിന്. ഇപ്പോളിതാ കേരളം കണ്ട മഹാപ്രളയത്തെ വീണ്ടും മുന്നിലേക്കെത്തിച്ച് ജൂഡ് ആന്റണി ചിത്രം മികച്ച വിജയം നേടുമ്പോള്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

ഹോളിവുഡ് നിലവാരത്തിലേക്ക് 2018 എന്ന സിനിമ ഉയര്‍ന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കില്‍, അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജൂഡിനും , ഇതിലെ ടെക്നീഷ്യന്‍സിനും അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

ആദ്യ നിര്‍മ്മാണ സംരംഭം 'മാമാങ്ക'ത്തിനേറ്റ തിരിച്ചടിയേക്കുറിച്ചും വേണു കുന്നപ്പിള്ളി പ്രതികരിച്ചു. പലരും സമൂഹ മാധ്യമങ്ങളില്‍ ഇന്നും മോശം പറയുന്നുണ്ടെന്നും ആദ്യ സിനിമ എന്നും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ നിര്‍മ്മാണം നിര്‍ത്താന്‍ കരുതിയിരിക്കവെ ഒരു വിജയത്തിനായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ 'മാളികപ്പുറ'ത്തിനും '2018'നും ശേഷം ടിനു പാപ്പച്ചന്‍ ചിത്രം 'ചാവേറി'നായി കാത്തിരിക്കുകയാണെന്ന് താനെന്ന് പറഞ്ഞാണ് നിര്‍മ്മാതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അഞ്ചാം തീയതി റിലീസായ നമ്മുടെ സിനിമ 2018, ഇന്നലെ വൈകുന്നേരമാണ്, ദുബായില്‍ കുടുംബവും സുഹൃത്തുക്കളൊമൊത്ത് കാണാന്‍ സാധിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവന്‍ ജോലികള്‍ക്കും ശേഷം, ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വലിയ അഭിമാനവും സന്തോഷവും തോന്നി. ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും...

സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പല സന്ദര്‍ഭങ്ങളിലായുള്ള ജനങ്ങളുടെ കൈയ്യടിയും, ആരവങ്ങളും നെടുവീര്‍പ്പും, കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു... സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും, വികാരപ്രകടനങ്ങളും, ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമോര്‍ത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയില്‍ പെടുന്നു... സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍, ഷൂട്ടിങ് സമയത്തും, പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും നടന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ മനസ്സിലൂടെ കടന്നുപോയി... മനസ്സിനെ വിഷമിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദര്‍ഭങ്ങള്‍ എന്നാല്‍ വിജയ തീരങ്ങളിലെത്തുമ്പോള്‍ അതെല്ലാം അപ്രത്യക്ഷമാകുമെന്നുളളത് പ്രകൃതി സത്യമാണ്.<

ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയര്‍ന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കില്‍, അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജൂഡിനും, ഇതിലെ ടെക്‌നീഷ്യന്‍സിനും അവകാശപ്പെട്ടതാണ്. ഒരു നല്ല സിനിമയ്ക്ക് വേണ്ടിയതിന്റെ കപ്പിത്താനായ ഡയറക്ടര്‍, ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018. പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോള്‍ ഈ സിനിമയിലേക്ക് വന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചിട്ടുണ്ട്. സിനിമയോടുള്ള ആത്മാര്‍ത്ഥമായ ആഭിമുഖ്യവും, കാഴ്ചപ്പാടുമാണ് ഏതൊരു സംവിധായകനും വേണ്ടതെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഈ സിനിമ... പലര്‍ക്കും സിനിമാ പിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്... അതിനാല്‍ പലപ്പോഴുമവര്‍ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു..

\ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടര്‍ വ്യത്യസ്തനാകുന്നത്... പെര്‍ഫെക്ഷന് വേണ്ടി എത്രയടി കൂടാനും അദ്ദേഹത്തിന് മടിയില്ല... ചെയ്യുന്ന ജോലിയിലോ, ബിസിനസിലോ കാശു മുടക്കുന്നവരുടെ ആത്മാര്‍ത്ഥതയോടേയുളള അഭിപ്രായങ്ങളും ഇടപെടലുകളും അനിവാര്യമാണ്, മലയാള സിനിമാ ലോകം അതത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും! ഞാന്‍ സഹകരിക്കുന്ന ആറാമത്തെ സിനിമയാണിത്... ആദ്യത്തെ സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്... ഇപ്പോഴുമാ സിനിമയുടെ പേര് പറഞ്ഞ്, ഒരുപറ്റമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്ന കാണാം... അവരുടെ ചേതോവികാരത്തിന്റെ കാരണം അജ്ഞാതമാണ്..

മാളികപ്പുറത്തിന്റെയും, 2018ന്റെയും അഭൂതപൂര്‍വ്വമായ വിജയത്തിന്, ദൈവത്തോടും, നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു... അമിതാഹ്ലാദം ഒരിക്കലുമില്ല... കളം വിടുന്നതിന് മുന്നേ, ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു... എന്നാല്‍ ഇപ്പോള്‍ മനസ്സ് പറയുന്നു, ഒരു ഹാട്രിക്കനു ശേഷം തീരുമാനിക്കാമെന്ന്... ആത്മാര്‍ത്ഥതക്കും, സത്യസന്ധമായ കാഴ്ചപ്പാടുകള്‍ക്കും മലയാള സിനിമയില്‍ അത്രയൊന്നും ഇടമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു... ഇനി 'ചാവേറി'നായുള്ള കാത്തിരിപ്പ്.

 

venu kunnappilly about 2018

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES