Latest News

തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായി; വിചാരണ തടയണമെന്ന നടന്റെ ആവശ്യം ഹൈക്കോടതി തള്ളി; എഫ് ഐ ആര്‍ നിലനില്‍ക്കും; ഉണ്ണിമുകുന്ദന് തിരിച്ചടിയായി ജസ്റ്റീസ് കെ ബാബുവിന്റെ ഉത്തരവ്

Malayalilife
 തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായി; വിചാരണ തടയണമെന്ന നടന്റെ ആവശ്യം ഹൈക്കോടതി തള്ളി; എഫ് ഐ ആര്‍ നിലനില്‍ക്കും; ഉണ്ണിമുകുന്ദന് തിരിച്ചടിയായി ജസ്റ്റീസ് കെ ബാബുവിന്റെ ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി വിധി. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉണ്ണിമുകുന്ദന് കനത്ത തിരിച്ചടിയാണ് കോടതി വിധി. ഇതോടെ പീഡനക്കേസില്‍ പ്രതിയായി തുടരും മലയാളത്തിലെ പ്രധാന യുവതാരം. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളുന്നത്.

ജസ്റ്റിസ് കെ.ബാബുവിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ തുടരാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.

2021ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

unni mukundan case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES