സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ കവി സോഹൻ റോയിയുടെ ആയിരത്തൊന്ന് കവിതകൾ മഹാകാവ്യരൂപത്തിൽ വായനക്കാരിലേയ്ക്ക്. കഴിഞ്ഞ ആയിരം ദിവസങ്ങളിലോരോന്നിലും അതാത് ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ആയിരത്തൊന്ന് കവിതകളാണ് അണുമഹാകാവ്യം എന്ന പേരിൽ ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നത്. നവംബർ 24 ചൊവ്വാഴ്ച്ച വൈകിട്ട് ഇന്ത്യൻ സമയം 7മണിക്ക് പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ആമുഖ സന്ദേശത്തോടെ ഈ പുസ്തകം ഓൺലൈനിൽ ഇ -ബുക്ക് ആയി പ്രസിദ്ധീകരിക്കും.
കേവലം വരികളെഴുതുക എന്നതിലുപരി, കഴിഞ്ഞ ആയിരത്തിയൊന്ന് ദിവസക്കാലത്തെ പ്രധാന ദൈനം ദിന സംഭവങ്ങളെ കവിത രൂപത്തിലാക്കി, സംഗീതം ചെയ്യിപ്പിച്ച്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ, വീഡിയോ രൂപത്തിൽ ആണ് സോഹൻ റോയ് തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചിരുന്നത്. മലയാളത്തിലെന്നല്ല, ഒരുപക്ഷേ, ഏതൊരു ലോക ഭാഷയുടേയും ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും അതാത് ദിവസത്തെ വിവാദ സംഭവം, വാർത്താ രൂപത്തിലല്ലാതെ പാട്ട് രൂപത്തിൽ നിത്യവും വായനക്കാർക്കിടയിൽ പങ്കു വയ്ക്കപ്പെടുന്നത്. രണ്ടായിരത്തി ഇരുപത് ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി വരെ മുടങ്ങാതെ എഴുതിയിരുന്ന അദ്ദേഹം, സോഷ്യൽ മീഡിയയെ കൂച്ചുവിലങ്ങിടുന്ന സർക്കാരിന്റെ പുതിയനിയമത്തിൽ പ്രതിഷേധിച്ച് വിജയദശമി നാളിൽ കവിതയെഴുത്ത് നിർത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ താനിതുവരെ എഴുതിയതിൽവച്ച് ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആയിരത്തി ഒന്ന് കവിതകൾ തിരഞ്ഞെടുത്ത് മഹാകാവ്യ രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തത്.
ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ടിക്ക് ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ പത്ത് ലക്ഷത്തിൽപ്പരം ആൾക്കാരിലേയ്ക്കാണ് നിമിഷങ്ങൾക്കകം അണുകവിതകൾ എത്തിക്കോണ്ടിരുന്നത്. ഏത് പ്രധാന സംഭവം ഉണ്ടായാലും, അതിനെ ആസ്പദമാക്കി ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഒരു അണു കാവ്യം തയ്യാറായി ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നു എന്നുള്ളത് അത്ഭുതകരമായ ജനപ്രിയതയാണ് വായനക്കാർക്കിടയിൽ അണുകാവ്യത്തിന് നേടിക്കൊടുത്തത്.
ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി കൈവരിച്ച ആയിരത്തി ഒന്ന് കവിതകളാണ് ഇപ്പോൾ പുസ്തകമാവുന്നത് . ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളുടെ പൊതു നിയമാവലികൾ കൂടി പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്ത് സമകാലീന സമൂഹത്തെത്തന്നെയാണ് ഈ ആധുനിക മഹാകാവ്യസമാഹാരം വിഭാവനം ചെയ്തിരിയ്ക്കുന്നത്. . പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട് തുടങ്ങിയ പത്ത് സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം അഞ്ഞൂറ്റിയൊന്ന് കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ പ്രകാശനം ചെയ്തിരുന്നു. പിന്നീട് അറുനൂറ്റിയൊന്ന് കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം 'അണുമഹാകാവ്യം 601 ' എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ടായിരത്തി പതിനെട്ടിൽ, ഡിസി ബുക്‌സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് എല്ലാ കവിതകൾക്കും സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത് .