ചെന്നൈ: ശ്രീലങ്കൻ സ്പിന്നിങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാക്കാൻ ഇറങ്ങിയ തമിഴ്‌നടൻ വിജയ് സേതുപതികക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ തുടരുന്നു. മുത്തയ്യയുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് ചിത്രത്തിൽ നിന്നും വിജയ് പിന്മാറിയെങ്കിലും പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്. 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ട്വിറ്ററിൽ ബലാത്സംഗ ഭീഷണിയുമായി ഒരാൾ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ എംപി സെന്തിൽ കുമാർ, ഗായിക ചിന്മയി തുടങ്ങി നിരവധി പേർ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
മരളീധരന്റെ ജീവചരിത്ര സിനിമയിൽ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് ചിത്രത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച് മുരളീധരൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താരം പിന്മാറിയത്. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായി. 'ഷെയിം ഓൺ യൂ', 'ബോയ്‌കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. തീവ്ര നിലപാടുകാരായ തമിഴ് സംഘടനകളായിരുന്നു ഇതിനെല്ലാം പിന്നിൽ.
വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്‌നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും സൈബർ ലോകത്തെ വിർശകൻ ആരോപിച്ചു. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെ കണക്കാക്കുന്നത്.
വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുത്തയ്യ മുരളീധരൻ രംഗത്ത് വരികയും ചെയ്തു. ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങൾ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു- എന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം.
''എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ ഞാൻ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തിൽ എന്റെ മാതാപിതാക്കൾ, അദ്ധ്യാപകർ, പരിശീലകർ, സഹകളിക്കാർ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാൻ കരുതി. എന്റെ കഥ യുവാക്കൾക്ക് പ്രചോദനമാകുമെന്നും ഞാൻ വിചാരിച്ചു. എന്നാൽ എന്റെ പേരിൽ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിന്ന് പിന്മാറണമെന്ന് ഞാൻ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്''- മുത്തയ്യ മുരളീധരൻ കുറിച്ചു.