ഏവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച് നീക്കിയത്. എന്നാൽ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് തുറന്ന് പറഞ്ഞ് ജയസൂര്യ.ലോകം മുഴുവൻ ഒരു മഹാമാരിയുടെ മുന്നിൽ ഒന്നുമില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽപ്പോലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്നും ജയസൂര്യ ചോദ്യമുയർത്തുന്നു.
ജയസൂര്യയുടെ വാക്കുകളിലൂടെ
‘ഇത് ആര് ചെയ്താലും വളരെ മോശമായ ഒരു പ്രവർത്തിയായിപ്പോയി, മതമോ ജാതിയോ ദൈവവിശ്വാസത്തിലോ ഉപരി നമ്മൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ലോകം മുഴുവൻ ഒരു മഹാമാരിയുടെ മുന്നിൽ ഒന്നുമില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽപ്പോലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? ഞാനിതു ഏതു വിഭാഗക്കാർ ചെയ്തു എന്നതിനെപ്പറ്റി ചികയുന്നില്ല. പക്ഷേ അത് പൊളിക്കാൻ തോന്നിയ മനോവികാരത്തെപ്പറ്റിയാണ് പറയുന്നത്.
വേണ്ടപ്പെട്ടവരിൽ നിന്നും കൃത്യമായ അനുവാദം വാങ്ങിയാണ് സെറ്റിട്ടത്, സ്ഥലത്തിന് വാടക കൊടുത്തു അപ്പ്രൂവൽ വാങ്ങി, ഷൂട്ടിംഗ് പകുതി കഴിഞ്ഞതുമാണ്, അത് പൊളിക്കാൻ ആരാണ് അനുവാദം കൊടുത്തത്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സമയത്തു തന്നെ, നിർമാതാവ് ഒരുപാട് പണംമുടക്കി നിർമിച്ച സെറ്റ് യാതൊരു കാരണവുമില്ലാതെ വന്നു പൊളിച്ചിട്ടു പോവുക. ഇതെല്ലാം എങ്ങനെ ചെയ്യാൻ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ആരും ആരെയും ദ്രോഹിക്കരുത്, ജീവിതം ഇത്രയേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കർമ്മമാണ് ദൈവം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ മേഖലയും പ്രതിസന്ധിയിലാണ്, എത്ര ആളുകളുടെ എത്ര ദിവസത്തെ പരിശ്രമമാണ് ഇല്ലാതായത്. എല്ലാം നശിപ്പിക്കാൻ എളുപ്പമാണ്, കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. ഈ വാർത്ത കേട്ടപ്പോൾ എനിക്ക് വല്ലാത്ത പ്രയാസം തോന്നി. മിന്നൽ മുരളി അണിയറപ്രവർത്തകർക്ക് എന്റെ എല്ലാ വിധ പിന്തുണയും.