മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായി വേഷമിടുകയും ചെയ്‌തു. ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി കുഞ്ചാക്കോ വേഷമിടുകയും ചെയ്‌തിരുന്നു. സിനിമയിലെ ആദ്യ കാലത്ത് ആരാധികമാരുടെ പ്രണയലേഖനങ്ങൾ മൂലം താൻ വലഞ്ഞിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയിലെത്തിയപ്പോൾ വീട്ടിലേക്ക് കത്തുകളുടെ പ്രവാഹമായിരുന്നു. ക്രിസ്മസിനും ബർത്ത്ഡേക്കും ചാക്കുകണക്കിന് കത്തുകൾ വരും. അതിൽ ഭൂരിഭാഗവും പ്രണയലേഖനങ്ങളായിരുന്നു. അതിൽ സ്വന്തം രക്തത്തിൽ എഴുതിയ പ്രണയലേഖനങ്ങൾവരെ നിരവധിയുണ്ട്. ആദ്യകാലത്തൊക്കെ എല്ലാ കത്തുക്കൾക്കും ഞാൻ മറുപടി അയയ്ക്കാറുണ്ട്. പിന്നീട് അത് വലിയ ബാധ്യതയും ചെലവേറിയ പരിപാടിയും ആയി. ഫോട്ടോ ആവശ്യപ്പെട്ട് കത്തയയ്ക്കുന്നവർക്ക് ഞാൻ തിരിച്ച് കൂലിക്കത്തയച്ചിട്ടുണ്ട്. കത്ത് കിട്ടുന്നവർ കാശ് കൊടുക്കട്ടെ എന്ന് വിചാരിച്ചു എന്നും താരം വ്യക്തമാകുന്നുണ്ട്.