മകന് കൊവിഡ് രോഗം ഭേദമായ പശ്ചാത്തലത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് സംവിധായകന്‍ എം. പത്മകുമാര്‍ രംഗത്ത്. സംവിധായൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പ്:
'എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കൊവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്‍വ്വവും സമര്‍പ്പിച്ച് പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്‌നേഹവും.
ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കളക്ടര്‍ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാര്‍ത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് .നമ്മള്‍ ഇതും അതിജീവിക്കും''.
ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ആകാശും എല്‍ദോയും .മാര്‍ച്ച് 16നാണു ഇവര്‍ ഡല്‍ഹിയിലെത്തിയത്. പാരിസില്‍ വച്ചു കോവിഡ് ബാധിതനുമായി സമ്ബര്‍ക്കമുണ്ടായതായി ഇവര്‍ക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡല്‍ഹി വിമാനത്താവളത്തില്‍ 12 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവര്‍ക്കു രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും ഒരു വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മാര്‍ച്ച് 22ന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.