സിനിമയിൽ വേഷമിട്ട് അവസാനിപ്പിച്ച രംഗങ്ങൾ ജീവിതത്തിന്റെ ക്ലൈമാക്സിൽ അറംപറ്റി ഗോഡ്ഫ്രെ (36) വിടവാങ്ങി. ഇനി ആ ജീവിതം ഉറ്റവർക്കും ഉടയവർക്കും ഓർത്തുവയ്ക്കാൻ ബാക്കിയില്ല. തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിക്കുകയായിരുന്നു. താരം നയവേഷത്തിൽ എത്തിയ സിനിമയിലെ അന്ത്യരംഗങ്ങൾ തന്നെയാണ് വീണ്ടും ജീവിതത്തിൽ ആവർത്തിച്ചത്.
എഴുതിത്തയാറാക്കിയ അതേ കഥാരംഗങ്ങലുമായി ഏറെ സാമ്യമുള്ളതായിരുന്നു ആംബുലൻസിലെ വിലാപയാത്ര. ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിട്ടായിരുന്നു ഗോഡ്ഫ്രെ തിളങ്ങിയത്. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെ മകനായ ഗോഡ്ഫ്രെ പ്രാക്കുളത്തെ ഒരു ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായിരുന്നത്.
ഏറെ നേരം റോഡരികിൽ ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും സന്നദ്ധരായില്ല. എന്നാൽ പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ ഗോഡ്ഫ്രെയ്ക്ക് കൃത്രിമശ്വാസം നൽകിയിരുന്നു. പിന്നാലെ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോഡ്ഫ്രെ അഭിനയിച്ച നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്ന രംഗമായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. വീട്ടുകാരുടെ അഭ്യർഥനപ്രകാരം സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം അതേ വസ്ത്രങ്ങൾ അണിയിച്ചു തന്നെ താരത്തെ യാത്രയാക്കുകയും ചെയ്‌തു.
സിനിമയിലെ അന്ത്യരംഗങ്ങൾ ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ആ രംഗങ്ങൾ ഒരു പക്ഷേ ജീവിതാന്ത്യത്തിലേക്ക് പകർത്തിവയ്ക്കാൻ ഫൊട്ടോഗ്രഫർ കൂടിയായ ഗോഡ്ഫ്രെ നേരത്തെ തീരുമാനിച്ചിരുന്നു എന്ന പോലെ. അമ്മ: ഫിലോ. സഹോദരങ്ങൾ: ആശ, ആന്റണി.