നടി ഷംന കാസിമിന്റെയും ധർമജന്റെയും ഫോൺ നമ്പറുകൾ നിർമാതാക്കളെന്ന പേരിലാണ് തട്ടിപ്പുകാർ പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയിൽ നിന്നും വാങ്ങുന്നത്. എന്നാൽ ഇപ്പോൾ ഷാജിയെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു സാഹചര്യത്തിൽ ഇനി ആരും നമ്പർ ചോദിച്ച് വിളിക്കരുതെന്നും ഇതൊരു അപേക്ഷയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ് ഷാജി പട്ടിക്കര,
ഷാജി പട്ടിക്കരുയുടെ കുറിപ്പ് വായിക്കാം:
ഇനി ആരുടേയും നമ്പർ ചോദിച്ച് വിളിക്കരുത്... സിനിമയിൽ എത്തപ്പെട്ട കാലം മുതൽ ഇന്നുവരെ ആര് ചോദിച്ചാലും എൻ്റെ കയ്യിലുള്ള ഫോൺ നമ്പർ - അത് താരങ്ങളുടേതായാലും, സാങ്കേതിക പ്രവർത്തകരുടേതായാലും നൽകുന്നതിൽ സന്തോഷം കണ്ടെത്തിയ ഒരാളാണ് ഞാൻ.
പലപ്പോഴും പലരും ഉദ്ഘാടനങ്ങൾ, സ്റ്റേജ് ഷോകൾ, ആശംസകൾ പറയുന്നതിന്, അല്ലെങ്കിൽ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിന് ഒക്കെയാണ് നമ്പരുകൾ വാങ്ങിയിരുന്നത്. അങ്ങനെ നമ്പർ വാങ്ങുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് ഫിലിം ഡയറക്ടറി എന്ന ആശയം മനസ്സിലുദിച്ചതും...
ഞാനും പ്രിയ സുഹൃത്ത് ഷിബു ജി. സുശീലനും ചേർന്ന് 'സൂര്യ ചിത്ര' എന്ന പേരിൽ 2002ൽ ഒരു ഡയറക്ടറി പുറത്തിറക്കിയതും. പിന്നീട് അത് ഞാൻ ഒറ്റയ്ക്കായി. 2019 ലാണ് അവസാന ലക്കം പുറത്തിറങ്ങിയത്. നിരവധി വർഷങ്ങളായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പേർക്ക് ആ ഡയറക്ടറി പ്രയോജനം ചെയ്യുന്നുമുണ്ട്. അങ്ങനെ എല്ലാവരുടേയും നമ്പർ എൻ്റെ കൈവശമുണ്ട് എന്ന ഉറപ്പിലാണ് പെട്ടെന്ന് ഒരാവശ്യം വരുമ്പോൾ പലരും എന്നെ വിളിക്കുന്നത്. അത് ചിലപ്പോൾ പാതിരാത്രിയിൽ വരെ അങ്ങനെ അത്യാവശ്യക്കാർ വിളിച്ചിട്ടുണ്ട്. ഞാൻ യാതൊരു മടിയും കൂടാതെ അത് നൽകിയിട്ടുമുണ്ട്. അനുഭവസ്ഥർക്ക് അറിയാം.
ആദ്യകാലങ്ങളിൽ നമ്പർ പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ ഇപ്പോൾ വാട്ട്സപ്പിൽ അയച്ചുകൊടുക്കാറാണ് കൂടുതലും. പ്രത്യേകിച്ച് എനിക്ക് ഒരു നേട്ടവുമില്ലെങ്കിലും, ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ അതിൽ ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ നമ്പർ കൊടുത്തതിന്റെ പേരിൽ ഇത്ര വർഷത്തിനിടയിൽ ഇതുവരെ പരാതികളും വന്നിട്ടില്ല..
അതുകൊണ്ട് ഫോൺ നമ്പരുകൾക്കായി ദയവ് ചെയ്ത് ആരും വിളിക്കരുത്... അപേക്ഷയാണ്! ഇനിയൊരാൾക്കും എന്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ