ഇന്ത്യൻ സിനിമാലോകത്തെ മഹാഗായകനാണ് എസ് പി ബാലസുബ്രഹ‌്മണ്യം. നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച അദ്ദേഹം ഒരു ഗായകൻ എന്നതിലുപരി നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബിംഗ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കോവിഡ് ബാധയെ തുടർന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. എന്നാൽ ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി എസ്പി ബാലസുബ്രഹ്മണ്യത്തെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നടനും എഴുത്തുകാരനുമായ എംഎ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ബാലസുബ്രഹ്മണ്യത്തെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചത്.
ബാലു സാര്‍ അങ്ങേയ്ക്ക് മരണമില്ല. അങ്ങയുടെ പാട്ടിനും. ഇന്ന് സംഗീത ലോകത്തെ കറുത്ത ദിനമാണ്. എസ്പിബി സാര്‍ ഓര്‍മ്മയായി. താങ്ങാവുന്നതിനുമപ്പുറം ഈ വേര്‍പാട്. എസ്പിബിയും അദ്ദേഹത്തിന്റെ പാട്ടുകളും ഓരോ തമിഴന്റെയും ദിനചര്യങ്ങളുടെ ഭാഗമാണ്. അല്ല, ദേശത്തിനും, ഭാഷക്കുമപ്പുറം, ഓരോ സംഗീതാസ്വാദകന്റെയും, ഹൃദയത്തിലെ മായാത്ത താള ലയങ്ങളാണ്. തമിഴ്‌നാടും, തമിഴരും എനിക്കെന്നും പ്രിയപ്പെട്ടതാണ്. കലാകാരന്മാരെ ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കാനും അവര് കഴിഞ്ഞേയുളളു ആരും.
ആന്ധ്രാപ്രദേശത്തു നിന്നും ചെന്നൈയില്‍ വന്ന് തന്റെ പാട്ടുകളാല്‍ തമിഴന്റെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എസ്പിബി എന്ന ബാലു സാറിന്റെ വിയോഗം ആ നാട്ടിലെ ജനങ്ങള്‍ എങ്ങനെ സഹിക്കും. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഒരു നാടും ജനതയും പ്രാര്‍ത്ഥനകളില്‍ മുഴുകിയതും നാം കണ്ടതാണ്. ബാലു സാര്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ക്ക് വെറുമൊരു ഗായകനല്ല. അതിനുമപ്പുറമാണ്, കാരണം അദ്ദേഹമൊരു മനുഷ്യ സ്‌നേഹിയായിരുന്നു. വിനയം മുഖമുദ്രയായ ആ വലിയ കലാകാരനെ ചിരിച്ച മുഖത്തോടെയല്ലാതെ നാം കാണുന്നത് വിരളം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാനാവാത്ത വ്യക്തിത്വം.
ഇന്ന് ഈ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മനസ്സ് കുറച്ച് വര്‍ഷങ്ങള്‍ പിന്നിലോട്ട് സഞ്ചരിച്ചു. ജീവിതമാകുന്ന തിരക്കഥയിലെ ഫ്‌ളാഷ് ബാക്കിലെ ആ ദിനം. ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്ന ആ ദിവസം. 1997 -ല്‍ ചെന്നൈയിലെ ഒരു പകല്‍. ഞാനാദ്യമായി നിര്‍മ്മിച്ച ഒരാള്‍ മാത്രം എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ മദ്രാസ്സിലെ (ചെന്നൈ) കോദണ്ഡപാണി സ്റ്റുഡിയോയില്‍ നടക്കുന്നു. സിനിമ സംവിധാനം പഠിക്കാന്‍ നിര്‍മ്മാതാവായ ഞാന്‍ എല്ലാം ആവേശത്തോടെ നോക്കി കാണുന്ന സമയം. ഡബ്ബിംഗ് കഴിഞ്ഞ ശേഷമുളള റീ-റിക്കാര്‍ഡിംഗിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കാണുവാനായി സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററും, അദ്ദേഹത്തിന്റെ മ്യൂസിക്ക് കണ്ടക്ടറായ സംഗീത സംവിധായകന്‍ രാജാമണി ചേട്ടനും അവിടെയെത്തി.
ഡബ്ബ് ചെയ്യാന്‍ വന്ന ഒരു പ്രമുഖന്‍ സ്റ്റുഡിയോടെ അകത്ത് നിന്ന എന്നോട് ഒരു കാര്യവുമില്ലാതെ തട്ടി കയറുകയും ചൂടാവുകയും ചെയ്തു. നിര്‍മ്മാണ പങ്കാളിയായ ആരോടോ ഉളള ദേഷ്യം എന്റെ നേരെ തീര്‍ത്തതാണെങ്കിലും ആ സംഭവം എന്നെ ഒരുപാട് വേദനിപ്പിക്കുകയും എനിക്കതൊരു അപമാനവുമായി തോന്നി. കേട്ട് നിന്നവര്‍ക്കും അത് വിഷമമായി. ഞാന്‍ സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങി. പിന്നാലെ ജോണ്‍സന്‍ മാസ്റ്ററും, രാജാമണി ചേട്ടനും. ഒരു സിഗററ്റും വലിച്ച് ജോണ്‍സന്‍ മാസ്റ്റര്‍ ആ വരാന്തയിലൂടെ നടന്നു. രാജാമണി ചേട്ടന്‍ എന്റെ തോളില്‍ തട്ടി പറഞ്ഞു 'സാരമില്ലടാ' അത് കേട്ട ഞാന്‍ ദുഖം കടിച്ചമര്‍ത്താന്‍ ഒരുപാട് പ്രയാസപ്പെട്ട് ഒരു തുണില്‍ ചാരി നിന്നു. പ്രൊഡക്ഷന്‍ ബോയി വന്ന് ഭക്ഷണം കഴിക്കാന്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ അതൊന്നും കേള്‍ക്കാതെ നിന്നു.
എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു എന്നുളളതാണ് സത്യം. ഒരു ഇരുപത്തിയഞ്ചുകാരന് അന്ന് അത്രയും പക്വതയും, സഹന ശക്തിയുമേയുണ്ടായിരുന്നുളളൂ. രാജാമണി ചേട്ടന്‍ ആരോടോ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേള്‍ക്കാമായിരുന്നു. ചിന്ന പയ്യന്‍ താനേ എന്ന ഒരു വാക്കും ഞാന്‍ കേട്ടു. അത് പറഞ്ഞയാള്‍ രാജാമണി ചേട്ടനോടൊപ്പം എന്റെയടുത്ത് വന്നു. എന്നെ ഒരു പരിചയവുമില്ലാത്ത ജീവിതത്തില്‍ ആദ്യമായി കാണുന്ന എന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി, 'ഹലോ ഐ ആം എസ്പി ബാലസുബ്രഹ്മണ്യം. അന്തം വിട്ട് നിന്ന എന്റെ തോളില്‍ പിടിച്ച് പറഞ്ഞത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു.
Dont worr, a time will come... നിങ്ങള്‍ ചെറുപ്പമാണ്. ഇനിയും എത്രയോ ദൂരം സ്ഞ്ചരിക്കാനുണ്ട്. കടവുകള്‍ നിങ്ങള്‍ക്കായീ ജീവിതത്തില്‍ എന്തെല്ലാം കരുതി വെച്ചിട്ടുണ്ടാകാം. അത് കൊണ്ട് വിഷമിക്കരുത്. ചിരിച്ച് കൊണ്ട് നേരിടണം ഇത്തരം അപമാനങ്ങളെ. ജീവിതം അങ്ങനെയാണ്. 'അന്ന് അദ്ദേഹം നല്‍കിയ പോസിറ്റീവ് എനര്‍ജി, എന്റെ ജീവിതത്തില്‍ എനിക്ക് വേറെയെവിടെ നിന്നും കിട്ടിയിട്ടില്ല.അന്ന് അദ്ദേഹത്തോടൊപ്പമാണ് ഞാനും രാജാമണി ചേട്ടനും ജോണ്‍സന്‍ മാസ്റ്ററും ഭക്ഷണം കഴിച്ചത് .കോതണ്ഡപാണി എന്ന റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളളതായിരുന്നു. കോദണ്ഡപാണി എന്ന അദ്ദേഹത്തിന്റെ ഗുരുവിന്റെ പേരായിരുന്നു ആ സ്റ്റുഡിയോയിക്ക് നല്‍കിയതെന്നും അന്നദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ഒരുപാട് ഗുരുത്വമുളള വ്യക്തിയായിരുന്നു.
ബാലു സാര്‍.. ദാസേട്ടനേയും ഗുരുസ്ഥാനത്താണ് ബാലു സാര്‍ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ സംവിധാനം ചെയ്ത കിണര്‍ എന്ന ചിത്രം എനിക്കൊരുപാട് ഭാഗ്യങ്ങള്‍ നല്‍കിയ സിനിമയാണ്. അതില്‍ എന്റെ ഏറ്റവും വലിയ മഹാഭാഗ്യമായി ഞാന്‍ കരുതുന്നത്. ആ സിനിമയില്‍, യേശുദാസും, എസ്പിബി യും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചൊരു പാട്ട് പാടിയപ്പോളാണ്. അയ്യാ സ്വാമി എന്നാരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് എന്റെ പ്രിയ സ്‌നേഹിതന്‍ എം ജയചന്ദ്രനായിരുന്നു. അതിനവസരം നല്‍കിയത് ആ ചിത്രത്തിലെ നിര്‍മ്മാതാവ് സജീവ് പി കെ യാണ്.
ദാസേട്ടനും,ബാലുസാറും ഒരുമിച്ച് പാടുക മാത്രമല്ല, ആ പാട്ടില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. അതും ഒരു കലാകാരനെന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ഒരു സമയം വരും എന്നുളളത് അന്വര്‍ത്ഥമാക്കിയതും കിണര്‍ എന്ന ചിത്രമാണ്. എനിക്ക്, സംസ്ഥാന അവാര്‍ഡ് ലഭിച്ചതുമെല്ലാം. ആ സിനിമയുടെ ഭാഗമായി എന്റെ പ്രിയപ്പെട്ട ബാലു സാറുണ്ടായിരുന്നു. അദ്ദേഹത്തേ പറ്റി എഴുതാന്‍ ഇനിയുമൊരുപാടുണ്ട്. ഞാനും ജയചന്ദ്രനുമായി അദ്ദേഹത്തിന്റെ വീട്ടിലെ സ്റ്റുഡിയോയില്‍ പോയത്. അന്നദ്ദേഹം ഞങ്ങളോട് സംസാരിച്ച സിനിമക്കതീതമായ കാര്യങ്ങള്‍.
പിന്നീട് ആ പാട്ടില്‍ അഭിനയിക്കാന്‍ വന്നപ്പോളുളള നിമിഷങ്ങള്‍ എല്ലാം വിലമതിക്കാന്‍ പറ്റാത്തതാണ്. അനുശോചന കുറിപ്പെഴുതാന്‍ ഞാന്‍ അശക്തനാണ്. അങ്ങയുടെ പാട്ടുകളിലെ കടുത്ത ആരാധകനേക്കാളും, അങ്ങയിലെ മനുഷ്യസ്‌നേഹിയേ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയില്‍ എനിക്കതിന് കഴിയില്ല. ബാലു സാര്‍ അങ്ങ് എങ്ങും പോയിട്ടില്ല. വിദേശത്തെവിടെയോ ഒരു സംഗീത നിശയില്‍, ഇളയ നിലായും, നിലാവേ വായും, ഒക്കെ പാടുന്ന തിരക്കിലാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.