മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. നിരവധി സിനിമകളിലൂടെ നായികയായും , സഹനടിയായും, 'അമ്മ വേഷങ്ങളിൽ എല്ലാം തന്നെ തിളങ്ങി നിന്നിരുന്നു. അടുത്തിടെ ആയിരുന്നു ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് താരം ചുവട് വച്ചത്. എന്നാൽ ഇപ്പോൾ പഴയ കാലത്തെയും ഇപ്പോഴത്തെയും അഭിനയ രംഗത്തെ മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഇവിടെ ഫീമെയില്‍ പ്രാധാന്യമുള്ള സിനിമകള്‍ ചിന്തിക്കുമ്പോള്‍ മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് എന്നീ നടിമാരുടെ പേരുകള്‍ മാത്രമാണ് സംവിധായകര്‍ക്ക് മുന്നില്‍ വരുന്നത്. തങ്ങളെ പോലെയുള്ളവര്‍ അത്തരം ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ നടി തുറന്ന് പറയുകയാണ്.
ശാന്തി കൃഷ്ണയുടെ വാക്കുകള്‍, അന്നത്തെ നടിമാര്‍ക്കിടയില്‍ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഏരിയ ഉണ്ടായിരുന്നു. ഞാന്‍ സജീവമായി നിലനിന്നിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന നടിയായിരുന്നു അംബിക, ജലജ, ഗീത തുടങ്ങിയവരൊക്കെ. ഒരു സിനിമയില്‍ അല്‍പം മോഡേണ്‍ ഗ്ലാമറസ് കഥാപാത്രമാണ് എങ്കില്‍ അവര്‍ അംബികയെ വിളിക്കും. എനിക്കും ജലജയ്ക്കും കൂടുതല്‍ ദുഃഖ പുത്രി ഇമേജാണ്. ഇതില്‍ രണ്ടിലുംപ്പെടുന്ന ആളാണ് ഗീത, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ തമ്മില്‍ തമ്മില്‍ ഒരു മത്സരത്തിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി.
ഒരു നടി ഒരു സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ അവര്‍ ഇതില്‍ നിലനില്‍ക്കണമെന്നില്ല. കാരണം അവരെ മറികടന്നു അടുത്ത നായിക വരും. അത്രത്തോളം മത്സരം അഭിനയരംഗത്ത് ഇന്ന് നില നില്‍ക്കുന്നുണ്ട്. ഇവിടെ ഒരു സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ ഒരു സബ്ജക്റ്റ് ചിന്തിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്നത് മഞ്ജു വാര്യരെയാണ് അതുമല്ലെങ്കില്‍ പാര്‍വതി. പക്ഷേ ഞങ്ങളെ പോലെയുള്ളവരുടെ കഥാപാത്രത്തിന് അനുസൃതമായ സ്ത്രീപക്ഷ സിനിമകള്‍ക്ക് സ്‌പേസ് കുറവാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോഴും കുട്ടനാടന്‍ മാര്‍പാപ്പ ചെയ്തു കഴിഞ്ഞപ്പോഴും ഒരു നടിയെന്ന നിലയില്‍ എന്റെ പ്രകടനത്തെ വ്യത്യസ്തമായ രീതിയില്‍ മാര്‍ക്ക് ചെയ്തു പറയുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണ് ശാന്തി കൃഷ്ണ പറയുന്നു.