ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തിയ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് മികച്ച അഭിപ്രായം നേടി കൊണ്ട് തന്നെ പ്രദർശനം തുടർന്ന് പോരുകയാണ്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും ഉയർന്ന് വരുകയാണ്. വിമർശനങ്ങളുമായി ബന്ധപ്പെട്ട് മാലികില്‍ ഇസ്ലാമോ ഫോബിയോ ഇല്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ നടി മാല പാര്‍വതി. മാലികില്‍ ഇസ്ലാമോഫോബിയ താന്‍ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയാണ്. ചരിത്രമാണെന്ന് മഹേഷ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ പാടില്ലേ എന്നുമാണ് മാല പാർവതി ചോദ്യമുയർത്തുന്നത്.
'മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ തോന്നുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമര്‍ശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. അദ്ദേഹം പറയുന്നത് ഇവിടെ വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ് അല്ലാതെ മനുഷ്യര്‍ തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല.'- മാല പാര്‍വതി പറഞ്ഞു.
'നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്ബേ വിമര്‍ശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ. നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്ര്യമല്ലേ.'- മാല പാര്‍വതി ചോദിച്ചു.