കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. കുടുംബസമേതം ബാംഗ്ലൂരിലാണ് ഇപ്പോള്‍ നടിയുള്ളത്. ഒരു മൃഗസ്‌നേഹി കൂടിയായ ഭാവന ഇപ്പോള്‍ പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. തന്റെ വളര്‍ത്ത് നായകളായ ചേക്ലേറ്റിനെ കുറിച്ചും വാനിലയെ കുറിച്ചുമാണ് നടി പറയുന്നത്.
ചോക്ലേറ്റ് എന്നും വാനില എന്നുമാണ് ഇവരുടെ പേര്. ചോക്കോ, വാനി എന്നാണ് ഇവരെ വിളിക്കുന്നത്. ചോക്കോ ആണ്‍കുട്ടിയും വാനി പെണ്‍കുട്ടിയുമാണ്.രണ്ടുപേരും നീളമേറിയ രോമങ്ങളുള്ള ഇത്തിരിപോന്ന ഷീറ്റ്‌സു ഇനം നായ്ക്കുട്ടികളാണ്. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കും. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികള്‍ക്കും ഏറെ ഇഷ്ടമുള്ള ഇനം. ഷീറ്റ്‌സു എന്നാല്‍ സിംഹക്കുട്ടി എന്നാണ് അര്‍ത്ഥം. തന്റെ ജീവിതത്തിന്റെ ഭാഗമാണ് ചോക്കോയും വാനിയുമെന്നും ഭാവന പറയുന്നു.
‘ആത്മാര്‍ത്ഥമായ സ്‌നേഹം. നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവരോടൊപ്പം അല്പനേരം ഇരുന്നാല്‍ ആശ്വാസമാകും. അത്രമാത്രം പരിപാപനമാണ് അവരുടെ സ്‌നേഹം. നായ്ക്കളെപ്പോലെ മനുഷ്യന്മാരുപോലും പരസ്പരം സ്‌നേഹിക്കാറില്ലെന്ന് പറയുന്നത് സത്യമാണ്.. അച്ഛനും അമ്മയും ചേട്ടനും ഞാനുമെല്ലാം മൃഗസ്‌നേഹികളാണ്. കുട്ടിക്കാലത്ത് വീട്ടില്‍ ഒരു പൊമറേനിയന്‍ നായ്ക്കുട്ടി ഉണ്ടായിരുന്നു. പിങ്കു എന്നായിരുന്നു പേര്.
പിങ്കുവിനുശേഷം റൂബി എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ്. വീട്ടില്‍ത്തന്നെ നായ്ക്കുട്ടികളെ വളര്‍ത്തുന്നതാണ് രീതി. വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഇവര്‍. നായ്ക്കുട്ടികള്‍ ചത്തു പോവുമ്പോള്‍ ഭയങ്കര സങ്കടമായിരിക്കും. പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെടുമ്പോള്‍ അത് വലിയ ആഘാതമായിരിക്കും. അപ്പോള്‍ തീരുമാനിക്കും ഇനി നായ്ക്കുട്ടികളെ വളര്‍ത്തില്ലെന്ന്. പിങ്കുവിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും വലിയ വിഷമമാണ്. റൂബി പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കരഞ്ഞു. ഡിസംബര്‍ 15ന് ചോക്കോയുടെയും വാനിയുടെയും ആറാം ജന്മദിനമാണെന്നും ഭാവന പറയുന്നു. അടുത്ത നിമിഷം ചോക്കോയും വാനിയും കളിപ്പാട്ടങ്ങള്‍ക്ക് അരികിലേക്ക് ഓടി. കളി കഴിഞ്ഞാല്‍ സ്വന്തം കിടക്കയില്‍ ഉറക്കം. ”രണ്ടുപേര്‍ക്കും കോളര്‍ ബെല്‍റ്റില്ല. സ്വതന്ത്രരായി അവരുടെ സന്തോഷത്തില്‍ ജീവിക്കട്ടെ. ‘എന്റെ സന്തോഷങ്ങളില്‍ ചോക്കോയും വാനിയുമുണ്ട്.
തൃശൂരിലെ വീട്ടില്‍ വരുമ്പോള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ബംഗളൂരുവിലെ വീട്ടിലാണെങ്കിലും ഈ ശീലം തുടരുന്നു. അവര്‍ക്കൊക്കെ ഞാന്‍ പേരിട്ടിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നത് കേള്‍ക്കുമ്പോള്‍ വിഷമമാണ്. അവരെ തിരിച്ചറിഞ്ഞവര്‍ക്ക് ഒരിക്കലും അതിനു കഴിയില്ല. മനുഷ്യരില്‍ നിന്ന് ലഭിക്കാത്ത സ്‌നേഹം തരുമ്പോള്‍ അത് തിരിച്ചറിയുന്നവര്‍ക്ക് ഉപദ്രവിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.